IndiaLatest

രജൗരി മേഖലയിൽ ഐഇഡി സ്‌ഫോടനം നടത്താൻ ലക്ഷ്യമിട്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർ

“Manju”

ശ്രീനഗർ: കശ്മീരിലെ രജൗരി മേഖലയിൽ ഐഇഡി സ്‌ഫോടനം നടത്താൻ ലക്ഷ്യമിട്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർ. രജൗരി ജില്ലയും സമീപ മേഖലകളുമാണ് ഭീകരർ ലക്ഷ്യമിടുന്നതെന്ന് സുരക്ഷാ സേനയ്ക്ക് രഹസ്യ വിവരം ലഭിച്ചു. പാക് അധീന കശ്മീരിലെ ഖാരി ദുപ്പട്ട പ്രദേശത്തുള്ള ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര സംഘടനയുടെ പരിശീലന കേന്ദ്രത്തിൽ നടന്ന സമ്മേളനത്തിൽ ഇത് സംബന്ധിച്ച വ്യക്തമായ പദ്ധതി ഭീകരർ തയ്യാറാക്കിയിട്ടുണ്ടെന്ന് സുരക്ഷാ സേന കണ്ടെത്തി.

ഇക്കഴിഞ്ഞ ഡിസംബറിലാണ് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര കമാൻഡർ മൗലനാ താജ് അലി ഷായുടെ നേതൃത്വത്തിൽ ഭീകരർ യോഗം ചേർന്നത്. രജൗരി, പുൽവാമ, ബരാമുള്ള എന്നിവിടങ്ങളിലെല്ലാം ആക്രമണങ്ങൾ നടത്താനും ഭീകരർ പദ്ധതിയിടുന്നുണ്ട്. ശ്രീനഗർ, അനന്തനാഗ്, ഷോപ്പിയാൻ മേഖലകളിൽ സുരക്ഷാ സേനയെ ലക്ഷ്യം വെച്ച് സ്‌ഫോടനം നടത്താനും ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര സംഘടന ഗൂഢാലോചന നടത്തുന്നുണ്ടെന്നാണ് സുരക്ഷാ സേനയ്ക്ക് ലഭിച്ച രഹസ്യ വിവരം. കശ്മീരിന്റെ സമാധാനന്തരീക്ഷം തകർക്കാനായി രാജ്യത്തേക്ക് നുഴഞ്ഞു കയറാൻ ഭീകരർ അതിർത്തിയിൽ തക്കം പാർത്തിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ സുരക്ഷ കർശനമാക്കാനാണ് സൈന്യത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി വിവിധ ഭാഗങ്ങളിൽ കർശന നിരീക്ഷണമാണ് സൈന്യം നടത്തുന്നത്. കശ്മീർ താഴ്‌വരയിൽ നിന്നും യുവാക്കളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നത് വർധിച്ചിരിക്കുകയാണെന്നും സുരക്ഷാ സേന കണ്ടെത്തി.

Related Articles

Back to top button