ന്യൂഡൽഹി : ബംഗാൾ സന്ദർശനത്തിനിടെ ശാന്തിനികേതനിൽ മാന്യതയില്ലാതെ പെരുമാറിയെന്ന കോൺഗ്രസ് മുതിർന്ന നേതാവ് ആധിർ രജ്ഞൻ ചൗധരിയുടെ ആരോപണങ്ങൾ മറുപടി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ് നേതാവിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് അമിത് ഷാ പറഞ്ഞു. ശാന്തിനികേതനിൽ സൂക്ഷിച്ചിരിക്കുന്ന രബീന്ദ്രനാഥ ടാഗോറിന്റെ ഇരിപ്പിടത്തിൽ ഇരുന്ന് അമിത് ഷാ അന്തസ്സ് ലംഘിച്ചെന്നായിരുന്നു ആധിർ രജ്ഞൻ ചൗധരിയുടെ ആരോപണം.
പാർലമെന്റിലാണ് അമിത് ഷാ ആരോപണങ്ങൾക്ക് മറുപടി നൽകിയത്. കാര്യങ്ങളെക്കുറിച്ച് വ്യക്തമായി അറിയാതെയാണ് കോൺഗ്രസ് നേതാവിന്റെ ആരോപണം. ശാന്തിനികേതനിലെ രബീന്ദ്രനാഥ ടാഗോറിന്റെ ഇരിപ്പിടത്തിൽ ഇരുന്നിട്ടില്ല. ഇരിപ്പിടത്തിൽ ഇരുന്ന് മാന്യത ലംഘിച്ചത് താനെല്ലന്നും അത് കോൺഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.
രാജീവ് ഗാന്ധി ജവഹർലാൽ നെഹ്രുവിനൊപ്പം ശാന്തിനികേതൻ സന്ദർശിക്കാൻ എത്തിയിരുന്നു. ഇരുവരും ചേർന്ന് ടാഗോറിന്റെ ഇരിപ്പിടത്തിൽ ഇരുന്നെന്നും ചായകുടിച്ചെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ഇതിന്റെ ദൃശ്യങ്ങളും അമിത് ഷാ പാർലമെന്റിൽ പ്രദർശിപ്പിച്ചു.