കേരളത്തിന്റെ ആരോഗ്യമേഖലയുടെ ചരിത്രത്തിലേക്ക് ഒരു പുതിയ ഏട് തുന്നി ചേർത്ത് കോവിഡ് വിമുക്തി നേടിയ രോഗിയുടെ കേരളത്തിലെ ആദ്യത്തെ പ്രസവം നടത്തി ഗവ മെഡിക്കൽ കോളേജ് കണ്ണൂർ രണ്ടു ദിവസങ്ങൾക്കു മുമ്പ് കണ്ണൂർഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും കോവിഡ് രോഗമുക്തയായ കാസർകോട് ജില്ലയിലെ ഗർഭിണിയായ യുവതിക്ക് സന്താനലബ്ധി. കോവിഡ് മുക്തി നേടിയ യുവതിക്കും ഭർത്താവിനും ഇതു സന്തോഷത്തിന്റെ ഇരട്ടി മധുരം ആണ് എന്ന് പ്രിൻസിപ്പൽ ഡോ എൻ.റോയ്,മെഡിക്കൽ സൂപ്രണ്ട് ഡോ സുദീപ് അറിയിച്ചു.ഇന്ന് ഉച്ചക്ക് 12.20ന് മൂന്നു കിലോ ഭാരമുള്ള ഒരു ആണ്കുഞ്ഞിന് ജന്മം നല്കി. ഗൈനക്കോളജി വിഭാഗം മേധാവി ഡോ.അജിത്തിന്റെ നേതൃത്വത്തിൽ ഉള്ള പ്രത്യേക മെഡിക്കൽ സംഘത്തിലെ ഡോകടർമാർ അനസ്‌തേഷ്യ വിഭാഗത്തിലെ മേധാവി ഡോ ചാൾസ് , പീഡിയാട്രിക് വിഭാഗം മേധാവി ഡോ.മുഹമ്മദ് എന്നിവർ രാവിലെ 11 മണിയോടെ എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടും കൂടി പ്രത്യേക സജ്ജീകരിച്ച ഓപ്പറേഷൻ തീയേറ്ററിലേക്ക് മാറ്റുകയും സിസേറിയന് വിധേയമാക്കുകയും ചെയ്യുകയാണ് ഉണ്ടായത്. അമ്മയുടെയും കുട്ടിയുടെയും ആരോഗ്യം തൃപ്തികരമാണ് എന്നു ഡോക്ടർമാർ അറിയിച്ചു. നേരത്തെ കോവിഡ് രോഗം ബാധിച്ച് ഈ യുവതിയും ഭർത്താവും ഗവ മെഡിക്കൽ കോളേജിൽ പ്രത്യേക നിരീക്ഷണ സംവിധാനത്തിൽ കഴിഞ്ഞിരുന്നു. കോവിഡ് ഫലം പിന്നീട് നെഗറ്റീവ് ആണ് എന്ന് കണ്ടെത്തി. യുവതിയുടെ പ്രസവം അടുത്തതിന്നാൽ രണ്ടു ദിവസം മുമ്പ് ഡിസ്ചാർജ് ചെയ്യാതെ ആശുപത്രിയിൽ തന്നെ തുടരുകയായിരുന്നു. പ്രിൻസിപ്പൽ ഡോ എൻ.റോയ്,മെഡിക്കൽ സൂപ്രണ്ട് ഡോ.സുദീപ്, കോവിഡ് ടീമിലെ ഡോക്ടർമാർ, നേഴ്‌സുമാർ മറ്റ് പാരാമെഡിക്കൽ ജീവനക്കാർ എന്നിവർ നവജാത ശിശുവിനും അമ്മയ്ക്കും ആശംസകൾ നേർന്നു.