തൃശൂർ : കേരളത്തിലെ കത്തോലിക്ക വിശ്വാസികൾക്കായി സഭയുടെ ആദ്യത്തെ വാതക ശ്മശാനം തൃശൂരിൽ സ്ഥാപിക്കുന്നു. ഡാമിയൻ ഇൻസ്റ്റിറ്റ്യൂട്ട് ക്യാമ്പസിൽ സെയ്ന്റ് ഡാമിയൻ ആർച്ച്ഡയേഷ്യൻ ക്രിമേഷൻ സെന്ററിന് കഴിഞ്ഞ ആഴ്ച്ചയാണ് തറക്കല്ലിട്ടത് . നിർമാണം മൂന്നുമാസത്തിനകം പൂർത്തിയാക്കും.
കൊറോണ കാലത്ത് മറ്റുമാർഗങ്ങളില്ലാതെ മൃതദേഹം ദഹിപ്പിക്കുന്ന രീതി സഭ അവലംബിച്ചിരുന്നു. രോഗം ബാധിച്ച് മരിച്ച 29 പേർക്കാണ് ഡാമിയൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥലത്ത് ചിതയൊരുക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സാധാരണ സംസ്കാരങ്ങൾക്കും വാതക ശ്മശാനമാകാമെന്ന ചിന്ത സഭാ അധികൃതരിൽ ഉണ്ടായത്.മൃതദേഹം ദഹിപ്പിക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആദ്യം അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. തുടക്കത്തിലുണ്ടായ എതിര്‍പ്പുകള്‍ പിന്നീടുണ്ടായില്ല. ഇതോടെ കാലത്തിന് അനുസരിച്ച് രീതികളും മാറണമെന്ന് അതിരൂപത തന്നെ നിലപാട് എടുക്കുകയായിരുന്നു.
പല വിദേശ രാജ്യങ്ങളിലെയും കത്തോലിക്ക വിശ്വാസികൾക്കിടയിൽ ഇപ്പോൾ ശ്മശാനങ്ങൾ അനുവദനീയമാണ്.സ്ഥലപരിമിതിമൂലം സെമിത്തേരികൾ ഇല്ലാതെ സംസ്കാരത്തിന് വിശ്വാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്കും വാതക ശ്മശാനം സ്ഥാപിക്കുന്നതോടെ പരിഹാരമാകും.ചാരം പള്ളികളിലെ കല്ലറകളില്‍ സൂക്ഷിക്കാനും ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.