ഡല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് അയവുവരുത്താന്‍ ഇരുരാജ്യങ്ങളിലെയും സേനകളെ പിന്‍വലി ക്കുന്നത് സംബന്ധിച്ച് ഇന്ത്യയും ചൈനയും ചര്‍ച്ചനടത്തിയത് 16 മണിക്കൂര്‍. ശനിയാഴ്ച ആരംഭിച്ച പത്താംവട്ട സൈനികതല ചര്‍ച്ച അവസാനിച്ചത് ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കാണ്. ഗോര്‍ഗ ഹൈറ്റ്‌സ്, ഹോട്ട് സ്പ്രിംഗ്‌സ്, ഡെപ്‌സാങ് പ്‌ളെയിന്‍സ് എന്നീ സംഘര്‍ഷമേഖലകളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്ന കാര്യമാണ് രണ്ട് രാജ്യങ്ങളിലെയും സൈനികര്‍ ചര്‍ച്ച ചെയ്തത്.
കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിക്ക് അടുത്തുള്ള ചൈനീസ് പ്രദേശമായ മോള്‍ഡോ മേഖലയില്‍ നിന്നും അടുത്തുള്ള പാങ്‌ഗോങ് തടാക തീരത്തുനിന്നും സേനാപിന്‍മാറ്റം പൂര്‍ണമായതിനെ തുടര്‍ന്നാണ് ചര്‍ച്ച നടന്നത്.
സംഘര്‍ഷം നിലനിന്ന, പാങ്‌ഗോങ് തടാകത്തിന്റെ തെക്ക്, വടക്കന്‍ തീരത്ത് നിന്ന് സേനകളെ പിന്‍വലിക്കുകയും ആയുധസാമഗ്രികളടക്കം തിരികെ കൊണ്ടുപോവുകയും ചെയ്‌തെന്നും പിന്‍മാറ്റനടപടികള്‍ പൂര്‍ത്തിയായെന്നും വെള്ളിയാഴ്ചയാണ് ഇരുസേനകളും അറിയിച്ചത്. സമുദ്രനിരപ്പില്‍ നിന്ന് വളരെ ഉയരത്തിലുള്ള പ്രദേശമാണിത്.
ഇരുരാജ്യങ്ങളിലെയും സൈനികര്‍ ഒന്‍പത് മാസത്തോളം അതിര്‍ത്തിയില്‍ നിലയുറപ്പിച്ച് നില്‍ക്കുന്ന ലഡാക്ക് മേഖലയിലെ സംഘര്‍ഷം കുറയ്ക്കുന്നതിന് ഹോട്ട് സ്പ്രിംഗ്, ഗോര്‍ഗ, ഡെപ്‌സാങ് പ്രദേശങ്ങളില്‍ നിന്ന് പെട്ടെന്ന് പിന്‍മാറണമെന്ന് ചൈനയോട് പറയാന്‍ ഇന്ത്യ നിര്‍ബന്ധിതരായി.
ലേ ആസ്ഥാനമായ 14 കോര്‍പ്പ് കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ പി.കെ.ജി മേനോനാണ് ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്. മേജര്‍ ജനറല്‍ ലിയു ലിന്‍ ആണ് ചൈനയെ പ്രതിനിധീകരിച്ച് ചര്‍ച്ചയ്ക്ക് എത്തിയത്.