Thiruvananthapuram
വ്യാജ പരാതി : യുവതിയ്‌ക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി
തിരുവനന്തപുരം : ക്വാറന്റൈൻ കഴിയുന്നതിനിടെ ഹെൽത്ത് ഇൻസ്‌പെക്ടർ പീഡിപ്പിച്ചെന്ന് യുവതി വ്യാജ പരാതി നൽകിയ സംഭവത്തിൽ യുവതിയ്‌ക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്. ബന്ധുക്കളുടെ സമ്മർദ്ദം മൂലമാണ് ഹെൽത്ത് ഇൻസ്‌പെക്ടർക്കെതിരെ പരാതി നൽകിയതെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാൻ കോടതി ഉത്തരവിട്ടത്.
ക്വാറന്റൈനിൽ കഴിയുകയായിരുന്ന യുവതിയെ കുളത്തൂപ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ് കുമാർ പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഭരതന്നൂരിലെ വീട്ടിൽ വെച്ച് പീഡിപ്പിച്ചതായാണ് യുവതി പരാതിയിൽ പറഞ്ഞിരുന്നത്. കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റിന് വേണ്ടി സമീപിച്ച തന്നെ കെട്ടിയിട്ട് പീഡിപ്പിച്ചതായി യുവതി പറഞ്ഞിരുന്നു.
തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കേസ് റദ്ദാക്കാനായി ഇയാൾ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് പീഡനം നടന്നിട്ടില്ലെന്ന് യുവതി വെളിപ്പെടുത്തിയത്. ഇത് സംബന്ധിച്ച് യുവതി കോടതിയിൽ സത്യവാങ്മൂലം നൽകി. തുടർന്ന് യുവതി മൊഴിയിൽ നിന്നും പിന്മാറിയത് സംബന്ധിച്ച് കോടതി വിശദമായ അന്വേണത്തിന് ഉത്തരവിട്ടു. അന്വഷണത്തിൽ യുവതിയുടെ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് കേസെടുക്കാൻ കോടതി ഉത്തരവിട്ടത്.