ബംഗളൂരു: വീട്ടില്‍നിന്നു പ്രഭാതഭക്ഷണം കഴിക്കാതെയാണ് സംസ്ഥാനത്തെ 2.1 ലക്ഷം വിദ്യാര്‍ഥികളും സ്കൂളുകളിലെത്തുന്നതെന്ന് പഠനം. സര്‍ക്കാര്‍ സ്കൂളുകളിലെ ആകെ വിദ്യാര്‍ഥികളിലെ 6.4 ശതമാനം വിദ്യാര്‍ഥികളാണ് വിശന്ന വയറുമായി പഠിക്കാനെത്തുന്നത്. സംസ്ഥാനത്തെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് കര്‍ണാടക ഇവാല്വേഷന്‍ അതോറിറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
സര്‍ക്കാര്‍ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കൊപ്പം അര്‍ഹരായവര്‍ക്ക് പ്രഭാതഭക്ഷണംകൂടി നല്‍കിക്കൊണ്ട് വ്യാപിപ്പിക്കണമെന്നാണ് പഠനത്തിലൂടെ വെളിവാകുന്നത്. രാവിലത്തെ ഭക്ഷണം കഴിക്കാതെ എത്തുന്ന വിദ്യാര്‍ഥികള്‍ സ്കൂളില്‍നിന്നും ഉച്ചഭക്ഷണംകൊണ്ടാണ് വിശപ്പടക്കുന്നത്. ഇതിനുശേഷം മണിക്കൂറുകള്‍ കഴിഞ്ഞ് വീട്ടില്‍നിന്നുള്ള രാത്രിഭക്ഷണമാണ് ഇവര്‍ക്ക് ലഭിക്കുക. നിര്‍ധന കുടുംബത്തില്‍നിന്നുള്ളവര്‍ക്ക് പലപ്പോഴും രാത്രി ഭക്ഷണവും അന്യമാകും. ഒന്നുമുതല്‍ പത്താംതരം വരെ പഠിക്കുന്ന വിദ്യാര്‍ഥികളിലാണ് പഠനം നടത്തിയത്.
49 ശതമാനം വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ വിട്ട് വൈകീട്ട് വീട്ടിലെത്തുമ്ബോള്‍ ലഘുഭക്ഷണം കിട്ടുന്നില്ലെന്നും പഠനത്തില്‍ പറയുന്നുണ്ട്. ഗ്രാമീണ മേഖലയിലെ വീടുകളിലാണ് ഇത്തരം സാഹചര്യം കൂടുതലുള്ളത്. വിശപ്പകറ്റാന്‍ കുട്ടികള്‍ രാത്രിവരെ കാത്തിരിക്കണം. നഗരമേഖലകളില്‍ ഇക്കാര്യത്തില്‍ താരതമ്യേന ഭേദപ്പെട്ട സാഹചര്യമാണുള്ളത്.
പോഷകാഹാരങ്ങള്പോലും ലഭിക്കാത്തത് കുട്ടികളുടെ വളര്‍ച്ചയെ ബാധിക്കുമെന്നും വിദ്യാലയങ്ങളില്‍ പ്രഭാതഭക്ഷണംകൂടി ഏര്‍പ്പെടുത്തിയാല്‍ ഒരു പരിധിവരെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്നും പഠനത്തില്‍ പറയുന്നുണ്ട്. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പ്രഭാതഭക്ഷണം ഏര്‍പ്പെടുത്തുന്ന് പരിഗണിക്കണമെന്ന് വിദ്യാഭ്യാസ വിദഗ്ധരും നേരത്തേ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വന്‍തുക മാറ്റിവെക്കേണ്ടിവരുമെന്നതിനാല് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല.
കോവിഡ് ലോക്ഡൗണില്‍ സ്കൂളുകള്‍ അടച്ചിട്ടപ്പോള്‍ നിര്‍ധന കുടുംബത്തിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണംപോലും ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു.
ഗ്രാമീണ മേഖലയിലെ കുട്ടികള്‍ പലതരം ജോലിക്കുപോകുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ വീട്ടിലെത്തിച്ചുനല്‍കാന്‍ സംവിധാനമൊരുക്കിയിരുന്നെങ്കിലും ഇതും കാര്യമായ ഫലമുണ്ടാക്കിയിരുന്നില്ല. രാവിലെ മുതല്‍ ഉച്ചവരെ വിശന്ന വയറുമായി കുട്ടികള്‍ ക്ലാസുകളിലിരിക്കുന്നത് അവരുടെ പഠനത്തെയും ബാധിക്കുമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണെന്നുമാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.