IndiaKeralaLatest

പിളരും തോറും വളരുന്ന പാര്‍ട്ടിയില്‍ പിള്ളയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമായത് 1990ല്‍

“Manju”

തിരുവനന്തപുരം: രാഷ്ട്രീയ നിലപാടിന്റെ പേരില്‍ എംഎല്‍എ സ്ഥാനം നഷ്ടമായ നേതാവായിരുന്നു ആര്‍ ബാലകൃഷ്ണ പിള്ള. ഇടതുപക്ഷമായിരുന്നു അന്ന് പിള്ളയ്‌ക്കെതിരെ വാളെടുത്തത്. ഇതേ ഇടതുപക്ഷത്തിന്റെ ഭാഗമായി പിന്നീട് പിള്ള മാറിയതും ചരിത്രം. അങ്ങനെ രാഷ്ട്രീയ അപൂര്‍വ്വതകള്‍ ഏറെ സമ്മാനിച്ച വ്യക്തിയാണ് വിടവാങ്ങുന്നത്.
കുറുമാറ്റ നിരോധന നിയമ പ്രകാരം എംഎല്‍എ സ്ഥാനം നഷ്ടമാകുന്ന ആദ്യ എംഎല്‍എയാണ് പിള്ള. 1989ല്‍ പി ജെ ജോസഫിനോടൊപ്പം കേരള കോണ്‍ഗ്രസില്‍നിന്ന് വിജയിച്ചശേഷം കൂറുമാറി കേരള കോണ്‍ഗ്രസ് ബി വീണ്ടും രൂപീകരിച്ചതായിരുന്നു പിള്ളയ്‌ക്കെതിരായ കുറ്റം. കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് മുന്നണി മാറി ഇടതുപക്ഷത്ത് എത്തിയപ്പോഴായിരുന്നു പിള്ളയുടെ രണ്ടാമത്തെ പാര്‍ട്ടി രൂപീകരണം. അന്ന് പിള്ള യുഡിഎഫില്‍ തുടര്‍ന്നു. ഇത് പരാതിയായി എത്തിയപ്പോള്‍ സ്പീക്കര്‍ വര്‍ക്കല രാധാകൃഷ്ണന്‍ 1990ല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം പിള്ളയെ അയോഗ്യനാക്കി. അങ്ങനെ എംഎല്‍എ സ്ഥാനം നഷ്ടമായി. എന്നാല്‍ പിന്നീട് കൊട്ടാരക്കരയില്‍നിന്ന് വിജയിച്ച്‌ ബാലകൃഷ്ണപിള്ള വീണ്ടും നിയമസഭയിലെത്തിയെന്നതും ചരിത്രം.
1985ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ കൊണ്ടു വന്ന കൂറുമാറ്റ നിരോധന നിയമം 2003ല്‍ ഭേദഗതി ചെയ്തു ശക്തിപ്പെടുത്തിയെങ്കിലും അതൊന്നും ജനപ്രതിനിധികള്‍ കൂറുമാറുന്നതിനു തടസ്സമാകുന്നില്ല. 1985-ല്‍ 52-ആം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഈ നിയമം പാസാക്കിയത്. ഇതിനു വേണ്ടി ഭരണഘടനയുടെ 102-ആം വകുപ്പില്‍ ഭേദഗതി വരുത്തുകയും, 10-ആം പട്ടിക കൂടിച്ചേര്‍ക്കുകയും ചെയ്തു. ഈ നിയമമാണ് ബാലകൃഷ്ണ പിള്ളയ്ക്ക് 1990ല്‍ വിനയായത്. കൂറുമാറ്റ നിരോധന നിയമം വഴി പാര്‍ലമെന്റില്‍ നിന്നും ആദ്യമായി പുറത്താക്കപ്പെട്ടത് ലാല്‍ ദുഹോമയും, കേരള നിയമസഭയില്‍ നിന്നും പുറത്താക്കപ്പെട്ടത് ആര്‍ ബാലകൃഷ്ണപിള്ളയും ആണ്.
1976ല്‍ കെ എം ജോര്‍ജ്ജിന്റെ മരണത്തെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ ബാലകൃഷ്ണ പിള്ളയും കെ എം മാണിയും തമ്മിലുണ്ടായ അധികാര തര്‍ക്കമാണ് ആദ്യ പിളര്‍പ്പിന് കാരണമായത്. മുതിര്‍ന്ന നേതാവ് എന്ന നിലയിലും സ്ഥാപക നേതാക്കന്മാരില്‍ ഒരാള്‍ എന്ന നിലയിലും പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് വരേണ്ടത് പിള്ളയായിരുന്നെങ്കിലും കെ എം മാണിക്കും പി ജെ ജോസഫിനുമായിരുന്നു അനുയായികള്‍ അധികവും. അങ്ങനെ 1977ല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്ബായി പിള്ള പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുകയും കോണ്‍ഗ്രസ്മുന്നണി വിടുകയും ചെയ്തു.
കേരള കോണ്‍ഗ്രസ് (ബാലകൃഷ്ണ പിള്ള). രാഷ്ട്രീയ പാര്‍ട്ടികള്‍ നേതാക്കന്മാരുടെ പേരില്‍ തന്നെ അറിയപ്പെടുന്ന രീതി കേരളത്തില്‍ ആരംഭിച്ചത് ഇതോടെയാണ്. കൂടാതെ മാതൃസംഘടനയായ കോണ്‍ഗ്രസില്‍ നിന്നും വിട്ട് കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഇടതു മുന്നണിയിലും അഭയം കണ്ടെത്തി തുടങ്ങിയതും ഇത് മുതലാണ്. 77ലെ തെരഞ്ഞെടുപ്പില്‍ ഐക്യ മുന്നണിക്കൊപ്പം നിന്ന കേരള കോണ്‍ഗ്രസ് 20 സീറ്റുകളും ഇടതു മുന്നണിക്കൊപ്പം നിന്ന കേരള കോണ്‍ഗ്രസ് (ബി) രണ്ട് സീറ്റുകളും നേടി.
മാണിയുടെ വിശ്വസ്തനായിരുന്ന പി ജെ ജോസഫുമായുള്ള അഭിപ്രായ ഭിന്നതകളാണ് പിന്നീട് പാര്‍ട്ടിയുടെ പിളര്‍പ്പിന് കാരണമായത്. 1979ല്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്ന മാണിയാണ് പിളര്‍പ്പ് പ്രഖ്യാപിച്ചത്. അദ്ദേഹം കേരള കോണ്‍ഗ്രസ്(മാണി) എന്ന സ്വന്തം പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. 1980ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് പാര്‍ട്ടികളും മുന്നണി മാറി. മാണി വിഭാഗം കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിക്കൊപ്പം എല്‍ഡിഎഫിലും ജോസഫ് വിഭാഗം യുഡിഎഫിലും എത്തിച്ചേര്‍ന്നു. പിള്ള വിഭാഗം യുഡിഎഫിനൊപ്പം ചേര്‍ന്നു. എന്നാല്‍ 1982ല്‍ മാണി കോണ്‍ഗ്രസ് യുഡിഎഫില്‍ തിരിച്ചെത്തിയതോടെ കേരള കോണ്‍ഗ്രസിന്റെ മൂന്ന് വിഭാഗങ്ങളും ആദ്യമായി യുഡിഎഫില്‍ ഒന്നിച്ചു.
82ലെ യുഡിഎഫ് സര്‍ക്കാരില്‍ മൂന്ന് കേരള കോണ്‍ഗ്രസുകളിലെയും നേതാക്കളായ കെ എം മാണി(ധനകാര്യം), ടി എം ജേക്കബ്(വിദ്യാഭ്യാസം), പി ജെ ജോസഫ്(റെവന്യൂ), ആര്‍ ബാലകൃഷ്ണ പിള്ള(ഗതാഗതം) എന്നിവരെ മന്ത്രിമാരും ആക്കി. പാര്‍ട്ടിയുടെ പിളര്‍പ്പ് തങ്ങളെ ദുര്‍ബലപ്പെടുത്തുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞ നേതാക്കള്‍ മൂന്ന് പേരും താല്‍പര്യമെടുത്ത് 1985ല്‍ മൂന്ന് കേരള കോണ്‍ഗ്രസും ജോസഫിന് കീഴിലുള്ള ഔദ്യോഗിക കേരള കോണ്‍ഗ്രസില്‍ ലയിച്ചു. ഇതോടെ പാര്‍ട്ടിക്ക് 25 എംഎല്‍എമാരും നാല് മന്ത്രിമാരുമായി. പിന്നീട് വിവാദ പഞ്ചാബ് മോഡല്‍ പ്രസംഗം. ഇതിനിടെയാണ് ജോസഫ് ഇടതുപക്ഷത്തേക്ക് പോയത്. അന്ന് പിള്ള യുഡിഎഫില്‍ ഉറച്ചു നിന്നു. ഇതിനെതിരെയായിരുന്നു ആയോഗ്യതാ പ്രശ്‌നം വന്നത്.

Related Articles

Back to top button