പന്തളം: മുളമ്പുഴ സ്വദേശിനി രാധ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 20 ന് ഒരു പരാതിയുമായി പന്തളം പൊലീസ് സ്റ്റേഷനില്‍ എത്തി.
ഓമല്ലൂര്‍ പന്ന്യാലി സ്‌കൂളിന് സമീപം താമസിച്ചിരുന്ന വേണുഗോപാലിനെ(59)നെയാണ് ഭാര്യയുടെ പരാതി പ്രകാരം കൊല്ലത്തെ ഒരു ഹോട്ടലില്‍ നിന്നും കണ്ടെത്തി പൊലീസ് കോടതിയില്‍ ഹാജരാക്കിയത്. കൂട്ടിക്കൊണ്ടു പോകാന്‍ മകന്‍ എത്തിയെങ്കിലും വേണുഗോപാല്‍ പോയില്ല. ഇതോടെ കോടതി അയാളെ സ്വന്തം ഇഷ്ടപ്രകാരം വിട്ടയച്ചു. വേണുഗോപാല്‍ ഒരു കേസിലും പ്രതിയല്ല എന്നതു തന്നെ കാരണം.
ഭാര്യ രാധയുടെ മുളമ്ബുഴയിലെ വീട്ടില്‍ നിന്നും 2000 ജനുവരി 14 ന് ജോലി സ്ഥലത്തേക്കെന്ന് പറഞ്ഞ് പോയ വേണുവിനെ കുറിച്ച് പിന്നീട് വിവരമൊന്നുമില്ലായിരുന്നു. മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസിലായിരുന്നു ഇയാള്‍ക്ക് ജോലി. രാധയുടെ പരാതിയില്‍ വിവിധ ഇന്‍സ്പെക്ടര്‍മാര്‍ അന്വേഷണം നടത്തി. ഒടുവില്‍ വേണുവിന്റെ ആധാര്‍ കാര്‍ഡിന്റെ ഒരു കോപ്പി കിട്ടി. ഈ കാര്‍ഡ് ഉപയോഗിച്ച് ഒരു മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് എടുത്തിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. അങ്ങനെയാണ് കൊല്ലത്തെ ഒരു ഹോട്ടലിലെത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ആദ്യമൊന്നും താന്‍ വേണുഗോപാല്‍ ആണെന്ന് സമ്മതിച്ചു കൊടുക്കാന്‍ ഇയാള്‍ തയാറായില്ല.
17 വര്‍ഷം മുന്‍പാണ് വേണുഗോപാല്‍ മിലിട്ടറി ജോലി ഉപേക്ഷിച്ചത്. ബംഗളൂരുവില്‍ മറ്റൊരു മലയാളി യുവതിക്കൊപ്പമായിരുന്നു താമസം. നിയമപരമായി അവരെ വിവാഹം കഴിച്ചിട്ടില്ല. ഈ ബന്ധത്തിലും രണ്ടു കുട്ടികളുണ്ട്. പിന്നീട് അവരെയും ഉപേക്ഷിച്ച വേണു ബംഗളൂരുവിലും ഗുരുവായൂരിലും കൊല്ലത്തും വിവിധ ഹോട്ടലുകളില്‍ ജോലിനോക്കി. ഇയാളെ പിന്നീട് സൈന്യത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. സര്‍വീസ് പൂര്‍ത്തിയാക്കിയില്ലെങ്കിലും തക്കതായ കാരണം ബോധിപ്പിച്ചാല്‍ ഇയാള്‍ക്ക് പെന്‍ഷനും മറ്റ് .ആനുകൂല്യങ്ങളും ലഭിച്ചേക്കും.
എസ്‌എച്ച്‌ഓ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ക്രൈം എസ്‌ഐ. സി.കെ. വേണു, എഎസ്‌ഐ അജിത്കുമാര്‍, സി.പി.ഓമാരായ കൃഷ്ണ ദാസ്, സുഭാഷ്, ജയപ്രകാശ് എന്നിവരാണ് കേസ് അന്വേഷിച്ചത്.