വാക്സിനും ഓക്സിജനും ലഭിക്കുന്നില്ല ; നേപ്പാള്‍ പ്രതിസന്ധിയില്‍
കാഠ്മണ്ഡു: വാക്സിന്‍ ലഭിക്കാത്തതിനാലും വേണ്ടത്ര ഓക്സിജന്‍ വിതരണമില്ലാത്തതിനാലും നേപ്പാള്‍ കടുത്ത പ്രതിസന്ധിയിലേക്ക്, 3 കോടി ജനങ്ങളുള്ള നേപ്പാള്‍ പ്രധാനമായും ആശ്രയിക്കുന്ന ഇന്ത്യയില്‍ നിന്നും വാക്സിന്‍ കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിയതിന്‍റെ ആശങ്കയിലാണ് നേപ്പാള്‍ ആരോഗ്യവകുപ്പ്. അതേ സമയം ചൈനയില്‍ നിന്നുള്ള വാക്സിന്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് നേപ്പാള്‍ ആലോചിച്ചിട്ടില്ല. ആശുപത്രികളില്‍ ഗുരുതരാവസ്ഥ യിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന രോഗികളുടെ പ്രധാന പ്രശ്നം ഓക്സിജന്‍റെ ക്ഷാമമാണ്. ഇന്ത്യന്‍ വിദേശകാര്യവകുപ്പുമായി സംസാരിച്ചുവെന്നും ഈ ആഴ്ചകളില്‍പരിഹാരമാകുമെന്ന് കരുതുന്നതായും നേപ്പാൾ ഉന്നതർ വ്യക്തമാക്കുന്നു.
ആദ്യഘട്ട കൊറോണ വ്യാപനത്തില്‍ ഇന്ത്യയെപോലെ തന്നെ നേപ്പാളും വലിയ ദുരന്തങ്ങളനു ഭവിക്കാതെ രക്ഷപെട്ട രാജ്യങ്ങളിലൊന്നാണ്. എന്നാല്‍ രണ്ടാം തരംഗം അതീവ തീവ്രത യിലാണ് നേപ്പാളിനെ ബാധിച്ചിട്ടുള്ളത്. ആദ്യം ഒരു ദിവസം 150 പേരില്‍ മാത്രമായിരുന്ന രോഗവ്യാപനം നിലവില്‍ 9000 വരെ എത്തിനില്‍ക്കുകയാണ്. ഇതുവരെ 4000 പേര്‍ കൊറോണ ബാധിച്ച് മരണപ്പെട്ടതായാണ് വിവരം. പോസിറ്റിവിറ്റി നിരക്ക് 50 ശതമാനമാണ്. ആകെ 80,000 പേര്‍ വീടുകളില്‍ ക്വാറന്‍റൈനിലാണെന്നും നേപ്പാള്‍ ആരോഗ്യവകുപ്പ് അറിയിച്ചു.