ഉത്തർപ്രദേശിൽ 73 കൊറോണ രോഗികൾക്ക് ബ്ലാക്ക് ഫംഗസ്
ലക്‌നൗ : കൊറോണയുടെ രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ ആശങ്കയുയർത്തി കൊറോണ രോഗികളിൽ ബ്ലാക്ക് ഫംഗസും. കർണാടക, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങൾക്ക് പിന്നാലെ ഉത്തർപ്രദേശിലും ബ്ലാക്ക് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് 73 കൊറോണ രോഗികൾക്കാണ് രോഗബാധ കണ്ടെത്തിയത്.
കാൺപൂരിൽ രണ്ട് പേരും, മഥുരയിൽ ഒരാളും ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചു. ലക്‌നൗവിൽ കൊറോണ രോഗിയ്ക്ക് കാഴ്ച നഷ്ടമായാതായാണ് റിപ്പോർട്ട്.
വാരണാസിയിലാണ് കൂടുതൽ പേർക്ക് രോഗം റിപ്പോർട്ട് ചെയ്തത്. ഇവിടെ 20 കൊറോണ രോഗികളിൽ ഫംഗസ് ബാധ സ്ഥിരീകരിച്ചു. ഗോരഖ്പൂരിൽ 10 പേർക്കും, പ്രയാഗ്‌രാജിൽ ആറ് പേർക്കും ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിദഗ്ധരുടെ 14 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാനാണ് ഇവർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
കൊറോണ രോഗികളിൽ മരണകാരണമാകുന്ന ഒന്നാണ് ബ്ലാക്ക് ഫംഗസ്. മഹാരാഷ്ട്രയിൽ രോഗബാധയെ തുടർന്ന് എട്ട് പേർ മരിച്ചിരുന്നു.