KeralaLatest

മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിന്‍ വൈകും- ഹൈക്കോടതി

“Manju”

കൊച്ചി: നിലവിലെ സാഹചര്യം കണക്കിലെടുത്താല്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിന്‍ വൈകുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി . ഇത് ജനങ്ങളെ ബാധിക്കുമെന്നും കോടതി ഇടക്കാല ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കണമെന്നും പൊതു വിപണിയില്‍ വില ഏകീകരിക്കണമെന്നും ലഭ്യത കൂട്ടാന്‍ നിര്‍മാണം ലാബുകളെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജികളാണ് ജസ്റ്റിസുമാരായ കെ.വിനോദ ചന്ദ്രനും എം.ആര്‍.അനിതയും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്.

ജൂലൈ മാസത്തോടെ പ്രതീക്ഷിത ഉല്‍പ്പാദനം 13.2 കോടി ഡോസ് ആണെന്ന് കേന്ദ്രം അറിയിച്ചത് കണക്കിലെടുത്താണ് കോടതിയുടെ നിരീക്ഷണം. ഉല്‍പാദനത്തിലെ സാഹചര്യം ഇതാണെങ്കില്‍ 132 കോടി ജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കാന്‍ 10 മാസം വേണ്ടിവരുമെന്നും ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. ഉല്‍പാദിപ്പിക്കുന്ന വാക്സിന്‍ അന്‍പത് ശതമാനം പൊതുവിപണിയില്‍ എത്തിച്ചാല്‍ വാക്സിന്‍ ലഭിച്ചവരും അല്ലാത്തവരും തമ്മിലുള്ള അന്തരം വര്‍ധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

വാക്സിന്‍ പദ്ധതിക്കായി റിസര്‍വ് ബാങ്ക് 54,000 കോടി മാറ്റിവച്ചിട്ടുണ്ടെന്നും ബജറ്റില്‍ പ്രഖ്യാപിച്ച 45,000 കോടിയേക്കാള്‍ കൂടുതലാണിതെന്നും മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യ വാക്സിന്‍ നല്‍കുന്നതിന് 34,200 കോടി മതിയാവുമെന്നും മാധ്യമ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച്‌ കോടതി ചൂണ്ടിക്കാട്ടി. ആഭ്യന്തര ഉല്‍പ്പാദനം കുറഞ്ഞ സാഹചര്യത്തില്‍ 1.75 ലക്ഷം കോടിയുടെ കമ്മി രാജ്യം നേരിടുന്നുണ്ടെന്നും വാക്സിന്‍ സംഭരണത്തിന് സംസ്ഥാനങ്ങളും തയ്യാറാവണമെന്നും, വാക്സിനേഷന്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഉല്‍പാദകരില്‍ നിന്നും ആവശ്യമെങ്കില്‍ പണം തിരികെ വാങ്ങാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

Related Articles

Back to top button