ബംഗളൂരു: സ്വാതന്ത്ര്യ സമര സേനാനിയും ആക്ടിവിസ്റ്റും ആയിരുന്ന എച്ച് എസ് ദൊരൈസ്വാമി അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ബംഗളൂരുവിലെ ആശുപത്രിയിലാണ് അന്ത്യം. 104 വയസായിരുന്നു അദ്ദേഹത്തിന്. കൊറോണ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ദൊരൈസ്വാമി മെയ് 12ന് രോഗമുക്തിനേടി ആശുപത്രി വിട്ടിരുന്നു.
കൊറോണ സ്ഥിരീകരിച്ചപ്പോൾ തനിക്ക് ഭയമുണ്ടായിരുന്നില്ലെന്ന് ദൊരൈസ്വാമി ആശുപത്രിവിട്ട ശേഷം പ്രതികരിച്ചിരുന്നു. കൊറോണയെ ഭയപ്പെടേണ്ടതില്ലെന്നും ശരിയായ വൈദ്യ ചികിത്സയും നല്ല ഉപദേശവും സ്വീകരിച്ചാൽ വൈറസിനെ കൊല്ലാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊറോണയിൽ നിന്നും മുക്തമാക്കിയത് തന്റെ ആത്മവിശ്വാസമാണെന്നും പ്രതീക്ഷ കൈവിടരുതെന്നും ദൊരൈസ്വാമി പറഞ്ഞിരുന്നു.
1918ൽ ജനിച്ച ദൊരൈ സ്വാമി ബംഗളൂരുവിലെ സ്‌കൂളിൽ അദ്ധ്യാപകനായിരുന്നു. 1942ലായിരുന്നു അദ്ദേഹം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായത്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന് ആറ് മാസം ജയിൽ ശിക്ഷയും ദൊരൈസ്വാമി അനുഭവിച്ചിട്ടുണ്ട്. ഗാന്ധിജിയിൽ നിന്നുള്ള ആശയം ഉൾക്കൊണ്ടാണ് അദ്ദേഹം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുതത്ത്. സ്വാതന്ത്ര്യലബ്ധിയ്ക്ക് ശേഷം ദൊരൈസ്വാമി അഴിമതി വിരുദ്ധ പോരാട്ടങ്ങളിലും ഏർപ്പെട്ടിരുന്നു.