ന്യൂഡല്‍ഹി: ആവാസ വ്യവസ്ഥയിൽ കാലാവസ്ഥയ്ക്ക് വലിയ തോതിലുള്ള മാറ്റമാണ് വരുത്തുവാൻ കഴിയുന്നത്. ലോകത്തിന്റെ ഗതിവിഗതികൾ നിർണ്ണയിക്കുന്നതിന് ഓരോ സ്ഥലത്തെയും കാലാവസ്ഥ വഹിക്കുന്നപങ്ക് ഒഴിച്ച് ചിന്തിക്കുവാൻ തന്നെ കഴിയുന്നില്ല. പുരാതന കാലത്ത് ജീവിക്കാൻ ഉതകുന്ന കാലാവസ്ഥയുള്ള സ്ഥലം തേടിയുള്ള മനുഷ്യന്റെ പ്രയാണമാണ് ഓരോയിടത്തും നദീതീരങ്ങളിലായാലും പർവ്വതനിരകളുടെ അടിവാരത്തിലായാലും വിവിധ സംസ്കാരങ്ങൾക്ക് വിത്തിട്ടത്. അത്തരത്തിൽ ചിന്തിക്കുമ്പോൾ വിവിധപേരിൽ പലകാലത്തായുണ്ടായ കാറ്റുകൾ വരുത്തിയ സ്വാധീനവും വളരെ വലുതാണ്.
കഴിഞ്ഞ 50 വര്‍ഷത്തിനിടെ 7063 തീവ്ര കാലാവസ്ഥാ ദുരന്തങ്ങളാണ് രാജ്യത്തുണ്ടായത്. 1,41,308 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു . ഇതില്‍ 40,358 പേര്(28 ശതമാനം) ചുഴലിക്കാറ്റ് മൂലമാണ് മരിച്ചത്. 65,130 പേര്‍ക്ക് പ്രളയത്തില്‍ ജീവന് നഷ്ടപ്പെട്ടു . ഇന്ത്യയില്‍ 1970 മുതല്‍ 2019 വരെയുള്ള 50 വര്‍ഷത്തിനിടെ സംഭവിച്ചത് 117 ചുഴലിക്കാറ്റുകളെന്ന് റിപ്പോര്‍ട്ട് . ചുഴലിക്കാറ്റിനെ തുടര്‍ന്ന് 40,000 പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടതെന്ന് തീവ്ര കാലാവസ്ഥയെക്കുറിച്ചുള്ള പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു .
അതേസമയം, കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായി പഠനത്തില്‍ പരാമര്‍ശിക്കുന്നു .
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം. രാജീവന്, ശാസ്ത്രജ്ഞരായ കമല്‍ജിത് റേ, എസ്.എസ്. റേ, ആര്.കെ. ഗിരി, എ.പി. ഡിമ്രി എന്നിവരാണു ചുഴലിക്കാറ്റ് ദുരന്തത്തെ സംബന്ധിച്ച റിസര്‍ച്ച് പേപ്പര്‍ തയാറാക്കിയത്.മെയ് മാസംതന്നെ രണ്ടു ചുഴലിക്കാറ്റുകളാണു രാജ്യത്തിന്റെ പടിഞ്ഞാറും കിഴക്കുമുണ്ടായത്. പടിഞ്ഞാറന്‍ ഭാഗത്തുണ്ടായ ടൗട്ടേ ചുഴലിക്കാറ്റില്‍ 50 ലേറെ പേര് മരിച്ചു. കോടികളുടെ നാശനഷ്ടമുണ്ടായി. കിഴക്കന്‍ മേഖലയിലുണ്ടായ യാസ് ചുഴലിക്കാറ്റില്‍ മരണം കുറവാണെങ്കിലും കനത്ത നാശനഷ്ടമുണ്ടായി .
1971ല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആറാഴ്ചയ്ക്കിടെ നാലു ചുഴലിക്കാറ്റുകള്‍ ഉണ്ടായി . സെപ്റ്റംബര്‍ അവസാനത്തിനും നവംബര്‍ ആദ്യ വാരത്തിനും ഇടയിലായിരുന്നു ചുഴലിക്കാറ്റുകള്‍ രൂപമെടുത്തത്. 1971 ഒക്ടോബര്‍ 30ന് ഒഡീഷ തീരത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ 10,000 പേരാണു മരിച്ചത്. പത്തുലക്ഷത്തിലധികം പേര്‍ക്ക്
വീടുകള്‍ നഷ്ടപ്പെട്ടു .
ബംഗാള്‍ ഉള്‍ക്കടലില്‍ 1977 നവംബര്‍ ഒന്‍പതിനും 20നും ഇടയില്‍ രണ്ടു ചുഴലിക്കാറ്റുകള്‍ ഉണ്ടായി. ചിരാല ചുഴലിക്കാറ്റ് എന്നു പേരുള്ള രണ്ടാമത്തേതായിരുന്നു കൂടുതല്‍ നാശം വിതച്ചത്. ഇതില്‍ 10,000 പേരാണ് മരിച്ചത്. ആയിരക്കണക്കിനു വീടുകള്‍ തകരുകയും കോടികളുടെ കൃഷി നാശവുമുണ്ടായി.
1970-1980 കാലയളവില്‍ മാത്രം ചുഴലിക്കാറ്റ് ദുരന്തത്തില്‍ ഇരുപതിനായിരത്തിലധികം പേരാണു മരിച്ചത്. 2010-2019 കാലത്ത് മരണനിരക്കില്‍ 88 ശതമാനം കുറവുണ്ടായി. കൃത്യമായ കാലാവസ്ഥാ പ്രവചനം മൂലമാണ് ചുഴലിക്കാറ്റ് മൂലമുള്ള മരണനിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മൃത്യുജ്ഞജയ് മഹാപാത്ര പറഞ്ഞു. മുമ്ബ് വന്‍ ചുഴലിക്കാറ്റുമൂലം മരണം സംഭവിക്കുമായിരുന്നു. ഇപ്പോള്‍ മരങ്ങള്‍ കടപുഴകിയും വീടു തകര്‍ന്നുമാണ് മരണമുണ്ടാകുന്നതെന്ന് മൃത്യുജ്ഞജയ് മഹാപാത്ര കൂട്ടിച്ചേര്‍ത്തു.