KeralaLatest

ഇ സഞ്ജീവനിയില്‍ ഇനി മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സേവനവും – ആരോഗ്യമന്ത്രി

“Manju”

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ടെലിമെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനിയില്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ സേവനങ്ങള്‍ കൂടി ഉള്‍പെടുത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എല്ലാ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളേജുകളോടും സേവനം നല്‍കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതിലൂടെ കാത്തിരിപ്പ് സമയം പരമാവധി കുറയ്ക്കാന്‍ സാധിക്കുന്നതാണ്.ആഴ്ചയില്‍ ഒരു ദിവസം രണ്ട് മെഡിക്കല്‍ കോളേജുകള്‍ എന്ന നിലയില്‍ സേവനം നിര്‍വഹിക്കും. മെഡിക്കല്‍ കോളേജുകളിലെ വിവിധ സ്‌പെഷ്യാലിറ്റികളിലെ പി.ജി. ഡോക്ടര്‍മാര്‍, സീനിയര്‍ റസിഡന്റുമാര്‍ തുടങ്ങിയവരുടെ സേവനമാണ് ഇ സഞ്ജീവനിയിലൂടെ നല്‍കുന്നത്. അതത് വിഭാഗത്തിലെ പി.ജി. ഡോക്ടര്‍മാര്‍, സീനിയര്‍ റസിഡന്റുമാര്‍ എന്നിവരാണ് സ്‌പെഷ്യാലിറ്റി സേവനം ഒരുക്കുന്നത്. നോണ്‍ ക്ലിനിക്കല്‍ പി.ജി. ഡോക്ടര്‍മാരേയും സീനിയര്‍ റസിഡന്റുമാരേയും ഉള്‍പ്പെടുത്തി ജനറല്‍ ഒ.പി., കോവിഡ് ഒ.പി. എന്നിവയും വിപുലീകരിക്കുന്നതാണ്.

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ട്രയല്‍ റണ്‍ നടത്തിയാണ് സേവനങ്ങള്‍ പൂര്‍ണസജ്ജമാക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാനും വിദഗ്ധ ചികിത്സ ഉറപ്പാക്കാനും കൂടിയാണ് ഇ സഞ്ജീവനിയില്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സേവനം കൂടി ഉള്‍പ്പെടുത്തിയത്. ആയുര്‍വേദ, ഹോമിയോ ഒ.പി.കള്‍ കൂടി ബുധനാഴ്ച മുതല്‍ ആരംഭിക്കും. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 2 മണിവരെയായിരിക്കും ഈ ഒ.പി.കള്‍ പ്രവര്‍ത്തിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് കാലത്ത് ഇതുവരെ 1.7 ലക്ഷത്തിലധികം രോഗികളാണ് ഇ സഞ്ജീവനി വഴി ചികിത്സ തേടിയത്. ത്വക്ക് രോഗം, ഇ.എന്‍.ടി., ഒഫ്ത്താല്‍മോളജി, ഓര്‍ത്തോപീഡിക്‌സ് തുടങ്ങിയ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളുടെ സേവനം വൈകുന്നേരം 5 മണിവരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ടോക്കണ്‍ എടുക്കുന്ന എല്ലാവര്‍ക്കും ചികിത്സ നല്‍കാനാണ് തീരുമാനം. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള രോഗികളെ ടെലി മെഡിസിനിലൂടെ ചികിത്സിക്കുന്നതിലൂടെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തും ഏറെ ഗുണകരമാണ്.

Related Articles

Back to top button