400 മീറ്റർ ഹർഡിൽസിൽ പുതിയ ലോകറെക്കോഡ്
ലണ്ടൻ: ഒളിമ്പിക്‌സിന് മുന്നേ ലോകനേട്ടം കൊയ്ത് നോർവേ താരം. 400 മീറ്റർ ഹർഡിൽ സിലാണ് നോർവേയുടെ പുരുഷകായിക താരം കാസ്റ്റൺ വാർഹോം ലോക റെക്കോഡ് സ്വന്തം പേരിലാക്കിയത്. 29വർഷം തകർക്കപ്പെടാതെ കിടന്ന റെക്കോഡാണ് ഇന്നലെ തകർന്നത്. അമേരിക്കയുടെ കെവിൻ യംഗ് 1992ൽ സ്ഥാപിച്ച 46.78 സെക്കന്റുകളുടെ സമയമാണ് 46.70 സെക്കന്റിൽ മറികടന്നത്.
‘ഒളിമ്പിക്‌സിന് മുന്നേ നേടിയ വിജയം ഏറെ ആത്മവിശ്വാസം തരുന്നു. ഇനിയും വേഗത യോടെ നീങ്ങാനുള്ള ശേഷി തന്റെ ശരീരത്തിനുണ്ടെന്ന് എനിക്കുറപ്പുണ്ടായിരുന്നു.’ 25 വയസ്സുമാത്രം പ്രായമുള്ള അത്‌ലറ്റ് തന്റെ ടൈം ബോർഡിനരികെ നിന്നുകൊണ്ട് പറഞ്ഞു.
ഒളിമ്പിക്‌സിലെ മെഡൽ വേട്ടക്കാരുടെ സാദ്ധ്യതാ പട്ടികയിലുള്ള മികച്ച അത്‌ലറ്റാണ് നോർവേയുടെ കാസ്റ്റൺ വാർഹോം. ഒസ്ലോയിലെ ഡയമണ്ട് ലീഗിലാണ് കാസ്റ്റൺ സ്വപ്‌നതുല്യനേട്ടം സ്വന്തമാക്കിയത്. ഒളിമ്പിക്‌സിൽ അമേരിക്കയുടെ റായ് ബഞ്ചമിനാണ് കാസ്റ്റന്റെ എതിരാളി. കഴിഞ്ഞ മാസം അമേരിക്കയിലെ ഒളിമ്പിക്‌സ് യോഗ്യതാ മത്സരത്തിൽ 46.83 സെക്കന്റിലാണ് റായ് 400 മീറ്റർ കടന്നത്. ഇവർക്കൊപ്പം ഖത്തറിന്റെ അബ്ദർ റഹ്മാനെ എന്ന അത്‌ലറ്റും 47 സെക്കന്റ് എന്ന കടമ്പയ്ക്ക് താഴെ സമയം കുറിച്ചവരാണ്.