Uncategorized

സ്പേസ് സ്റ്റേഷനില്‍ ‘കുടുങ്ങി’യവരെ തിരിച്ചെത്തിക്കുമെന്ന് റഷ്യ

“Manju”

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐ‌.എസ്‌.എസ്) കുടുങ്ങിയ മൂന്ന് ബഹിരാകാശയാത്രികര്‍ ഈ വര്‍ഷം സെപ്തംബറില്‍ ഭൂമിയില്‍ തിരിച്ചെത്തുമെന്ന് റഷ്യ. റിട്ടേണ്‍ ക്യാപ്‌സ്യൂളിലെ ചോര്‍ച്ചയെത്തുടര്‍ന്നായിരുന്നു റഷ്യന്‍ ബഹിരാകാശയാത്രികരായ സെര്‍ജി പ്രോകോപിയേവ്, ദിമിത്രി പെറ്റെലിന്‍, യു.എസ് ബഹിരാകാശയാത്രികന്‍ ഫ്രാന്‍സിസ്കോ റൂബിയോ എന്നിവര്‍ കഴിഞ്ഞ വര്‍ഷം ഐ.എസ്.എസില്‍ കുടുങ്ങിയത്.

അവരെ റീപ്ലേസ്മെന്റ് കാപ്‌സ്യൂളായ സോയൂസ് എംഎസ് -23 ഭൂമിയില്‍ തിരിച്ചെത്തിക്കുമെന്നാണ് റഷ്യ ചൊവ്വാഴ്ച അറിയിച്ചത്. മാര്‍ച്ചില്‍ തങ്ങളുടെ ദൗത്യം അവസാനിപ്പിക്കാനിരുന്നതായിരുന്നു മൂവര്‍ സംഘം. എന്നാല്‍, രണ്ട് മാസം മുമ്ബ് അവരുടെ സോയൂസ് എം.എസ് -22 ക്യാപ്‌സ്യൂളിന്റെ കൂളിങ് സിസ്റ്റത്തില്‍ ചോര്‍ച്ചയുണ്ടായതോടെ ബഹിരാകാശത്ത് കുടുങ്ങുകയായിരുന്നു.

സ്പേസ് റോക്ക് അല്ലെങ്കില്‍ ബഹിരാകാശ പാറയുടെ (മൈക്രോമെറ്റിറോയിഡ്) ചെറിയ കണിക ഉയര്‍ന്ന വേഗതയില്‍ കാപ്‌സ്യൂളില്‍ പതിച്ചതാണ് എം.എസ്-22 ബഹിരാകാശ പേടകത്തിന് ചോര്‍ച്ചയുണ്ടാക്കിയതെന്നാണ് നാസയുടെയും റഷ്യയുടെ റോസ്‌കോസ്‌മോസിന്റെയും നിഗമനം. മുമ്ബും ബഹിരാകാശ പേടകങ്ങള്‍ക്കും സ്പേസ് സ്റ്റേഷനും മൈക്രോമെറ്റിറോയിഡുകള്‍ ചെറിയ തരത്തിലുള്ള പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്ര വലിയ ആഘാതമുണ്ടാക്കുന്നതെന്ന് റോസ്കോസ്മോസ് അറിയിച്ചു.

റീപ്ലേസ്‌മെന്റ് ക്യാപ്‌സ്യൂളായ സോയൂസ് എംഎസ്-23 ഫെബ്രുവരി 24-ന് വിക്ഷേപിക്കുകയും ഫെബ്രുവരി 26-ന് ഐ.എസ്.എസില്‍ ഡോക്ക് ചെയ്യുകയും ചെയ്യും. അതേസമയം കേടായ എം.എസ്-22 ബഹിരാകാശ പേടകം മാര്‍ച്ചില്‍ ക്രൂവില്ലാതെ ഇറക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്.

Related Articles

Back to top button