തിരുവനന്തപുരം: ആഗോളതലത്തില്‍ ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട മൊബൈല്‍ ഗെയിമുകളിലൊന്നാണ് ഫ്രീഫയര്‍. മാര്‍ച്ച് മാസത്തിലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 5 കോടിയിലേറെപ്പേരാണ് ഫ്രീ ഫയര്‍ ഗെയിം കളിക്കുന്നത്. അടുത്തിടെ കേരളത്തില്‍ ഏറെ ചര്‍ച്ചകള്‍ ഫ്രീ ഫയര്‍ ഗെയിമിനെ കുറിച്ച് നടന്നിരുന്നു. കുട്ടികളെ ആത്മഹത്യയിലേക്ക് വരെ എത്തിക്കാവുന്ന ഫ്രീഫയര്‍ ഗെയിമിന് കൊലയാളി ഗെയിം എന്ന് പലരും വിശേഷിപ്പിച്ചു.
ഗെയിമിനെ കുറിച്ച് ഉയരുന്ന പരാതികളേറെയും പണം നഷ്ടപ്പെടുന്നുവെന്നതാണ്. പ്രധാനമായും രണ്ട് തരത്തിലാണ് ആരോപണം. ഫ്രീഫയര്‍ അക്കൗണ്ടില്‍നിന്ന് പണം ചോര്‍ത്തുന്നുവെന്നും കുട്ടികള്‍ ഗെയിമിന് അഡിക്ടായി മാതാപിതാക്കളുടെ അക്കൗണ്ടില്‍നിന്ന് പണം മോഷ്ടിക്കുന്നുവെന്നുമാണ് ആരോപണങ്ങള്‍.
എന്നാല്‍ വസ്തുത ഇതു രണ്ടുമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്‍-ഗെയിം പര്‍ചേസുകള്‍ ആണ് എല്ലാ സൗജന്യ ഗെയിമുകളുടെയും വരുമാനമാര്‍ഗം. കളിച്ചു മുന്നേറുമ്പോള്‍ ഗെയിമിനുള്ളില്‍ ആവശ്യമായി വരുന്ന ആയുധങ്ങളും അധികശക്തിയുമൊക്കെ പണം കൊടുത്ത് വാങ്ങാന്‍ ലഭിക്കും. 10 രൂപ മുതല്‍ മുകളിലേക്ക് പല വിലകളിലും ഇവ ലഭ്യമാകും. ആദ്യ പര്‍ച്ചേസിനായി അക്കൗണ്ട് വിവരങ്ങളോ എടിഎം കാര്‍ഡ് വിവരങ്ങളോ ചേര്‍ത്താല്‍ അത് ഗെയിമില്‍ സേവ് ആയിക്കിടക്കും. തുടര്‍ന്ന് കളിക്കിടയില്‍ വേണ്ട സാധനങ്ങളില്‍ ക്ലിക് ചെയ്താല്‍ പര്‍ച്ചേസ് നടത്താം. ഈ പ്രക്രിയ വിദ്യാര്‍ത്ഥികള്‍ നടത്തുന്നത് അക്കൗണ്ട് ഉടമകളായ രക്ഷിതാക്കള്‍ ശ്രദ്ധിക്കുന്നുണ്ടാവില്ല. മാസങ്ങള്‍ക്കു ശേഷം വലിയൊരു തുക അക്കൗണ്ടില്‍ നിന്ന് നഷ്ടമായതായി കാണുമ്പോഴാണ് രക്ഷിതാവ് കാര്യങ്ങള്‍ മനസിലാക്കുന്നത്. അല്‍പം കൂടി ശ്രദ്ധിച്ചാല്‍ ഇത് ഒഴിവാക്കാവുന്നതാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
പേയ്‌മെന്റ് വിവരങ്ങള്‍ അക്കൗണ്ടില്‍ സേവ് ചെയ്യാതിരുന്നു ഓരോ തവണയും പര്‍ചേസ് വേണ്ടി വരുമ്പോള്‍ അക്കൗണ്ട് വിവരങ്ങള്‍ ചേര്‍ക്കേണ്ട തരത്തിലേക്കു മാറ്റിയും ഇത് ഒഴിവാക്കാം. ഫ്രീഫയര്‍ നിരോധിക്കണം എന്നാണ് പലരും ആവശ്യപ്പെടുന്നത്. ഫ്രീഫയര്‍ പോയാല്‍ അതേ ശ്രേണിയിലുള്ള മറ്റൊരു ഗെയിം വരും. ഗെയിം നിരോധിക്കുകയല്ല വേണ്ടതെന്നും ഗെയിം എന്താണെന്നു മനസ്സിലാക്കുകയും ഗെയിമിങ് എന്നതിനെ ഒരു വിനോദമെന്ന നിലയ്ക്ക് അംഗീകരിക്കുകയും ചെയ്യാതെ പ്രശ്‌ന പരിഹാരം ഉണ്ടാകില്ലെന്നും വിദഗ്ധര്‍ പറയുന്നു.