ന്യൂഡല്‍ഹി : കൊവിഡ് കണക്കെടുപ്പുകളില്‍ പെട്ടന്ന് ശ്രദ്ധിക്കപ്പെടാത്ത കണക്കുകളിലൊന്നാണ് അനാഥമാക്കപ്പെട്ട കുട്ടികളുടെ അവസ്ഥ. കൊവിഡ് ബാധിച്ച് രക്ഷിതാക്കള്‍ മരണമടയുമ്ബോള്‍ അനാഥമാകുന്ന കുട്ടികളുടെ ഭാവി കൂടിയാണ് ഇരുളിലാകുന്നത്. ഇന്ത്യയില്‍ കഴിഞ്ഞ പതിനാല് മാസത്തിനിടെ 1.2 ലക്ഷം കുട്ടികള്‍ക്കാണ് അവരുടെ മാതാവിനേയോ പിതാവിനേയോ കൊവിഡ് കാരണം നഷ്ടമായത്. ആഗോളതലത്തിലെ കണക്കെടുത്താല്‍ ഈ കുട്ടികളുടെ എണ്ണം 15 ലക്ഷത്തോളം വരുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2020 മാര്‍ച്ച് ഒന്ന് മുതല്‍ 2021 ഏപ്രില്‍ 30 വരെയുള്ള കണക്കുകളാണിത്. ഇത്തരത്തില്‍ മാതാപിതാക്കളെ നഷ്ടമായ കുട്ടികളില്‍ 11,34,000 കുട്ടികള്‍ക്ക് സംരക്ഷണം നഷ്ടമായതായും പഠനം വ്യക്തമാക്കുന്നു.
കൊവിഡ് ബാധിച്ച് അനാഥരാക്കപ്പെട്ട കുട്ടികളുടെ കണക്കില്‍ ഇന്ത്യയില്‍ 25,500 കുട്ടികള്‍ക്ക് അവരുടെ മാതാവിനെയാണ് നഷ്ടമായത്. 90,751 പേര്‍ക്കാണ് പിതാവിനെ നഷ്ടമായത്. മാതാവിനേയും പിതാവിനേയും ഒരേസമയം നഷ്ടമായ 12 കുട്ടികളുമുണ്ട്. കണക്കുകള്‍ പരിശോധിക്കുമ്ബോള്‍ കുട്ടികള്‍ക്ക് കൂടുതലായും പിതാവിനെയാണ് നഷ്ടമായതെന്ന് മനസിലാക്കാം.
ഇരുപത്തിയൊന്ന് രാജ്യങ്ങളിലെ കുട്ടികളെയാണ് കൊവിഡ് കൂടുതലായും അനാഥരാക്കിയതെന്നും പഠനം പറയുന്നു. പെറു, ദക്ഷിണാഫ്രിക്ക, മെക്സിക്കോ, ബ്രസീല്‍, കൊളംബിയ, ഇറാന്‍, യുഎസ്‌എ, അര്‍ജന്റീന, റഷ്യ എന്നിവയാണ് ഈ രാജ്യങ്ങള്‍. കൊവിഡിന്റെ ദുരിതങ്ങള്‍ പരിഗണിച്ചാല്‍ സംരക്ഷണം നഷ്ടപ്പെട്ട് അനാഥമാക്കപ്പെട്ട ബാല്യങ്ങളുടെ അവസ്ഥ ദുഖകരമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നു.