കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപാ വൈറസ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര സംഘമെത്തി. സെന്റർ ഫോർ ഡിസീസ് കൺട്രോൾ സംഘമാണ് മരിച്ച പന്ത്രണ്ടുകാരന്റെ സ്ഥലം സന്ദർശിക്കുന്നത്. രോഗം ബാധിക്കുന്നതിന് മുമ്പ് കുട്ടി പറമ്പിൽ നിന്നും റംബൂട്ടാൻ കഴിച്ചിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് ഈ സ്ഥലം സന്ദർശിച്ച കേന്ദ്രസംഘം റംബൂട്ടാൻ സാംപിളുകളും ശേഖരിച്ചു.
ഇത് വവ്വാലുകൾ എത്തിയ ഇടമാണോ എന്ന് പരിശോധിക്കും. വൈറസ് ബാധ വവ്വാലുകളിൽ നിന്ന് ഏറ്റതാണോ എന്ന് തിരിച്ചറിയുന്നതിനാണ് ഇത്. കുട്ടിയുടെ അടുത്ത ബന്ധുക്കളെ കണ്ട് കേന്ദ്രസംഘം സംസാരിച്ചു. കുട്ടി കഴിച്ച ഭക്ഷണം, ഇടപെട്ടിട്ടുള്ള മൃഗങ്ങൾ തുടങ്ങിയവക്കുറിച്ചൊക്കെ സംഘം ചോദിച്ചറിഞ്ഞു.
എല്ലാവരോടും കർശനമായ ജാഗ്രത പുലർത്തണമെന്നും സമാനലക്ഷണം ഉണ്ടെങ്കിൽ എത്രയുംപെട്ടെന്ന് ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. കുട്ടിക്ക് രോഗം എവിടെ നിന്നാണ് ബാധിച്ചത് എന്നതിൽ ഇതുവരെ വ്യക്തതയില്ല.
മരിച്ച കുട്ടിയുടെ വീട്ടിലെ ആടിന് രണ്ടരമാസം മുൻപ് ഏതോ അസുഖം വന്നിരുന്നു. അതും പരിശോധന പരിധിയിലുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു. രോഗപ്രതിരോധത്തിനായി മോണോക്ലോണൽ ആന്റിബോഡി ഓസ്ട്രേലിയയിൽ നിന്ന് എത്തിക്കും. ഉറവിട പരിശോധനയുടെ ഭാഗമായി കുട്ടിയുടെ വീട്ടിൽ എത്തിയവർ, വീടിനടുത്തെ സമീപകാല മരണങ്ങൾ എന്നിവ പരിശോധിക്കുമെന്നും മന്ത്രി അവലോകന യോഗത്തിന് ശേഷം അറിയിച്ചു