ന്യൂഡല്‍ഹി: ഇന്ത്യയില്‍ അധികമുള്ള കോവിഡ് വാക്‌സിന്റെ കയറ്റുമതി അടുത്ത മാസം പുനരാരംഭിക്കുമെന്നു കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. “വാക്‌സിന്‍ മൈത്രി” എന്ന പേരിലുള്ള വാക്‌സിന്‍ കയറ്റുമതിയില്‍ അയല്‍രാജ്യങ്ങള്‍ക്കാകും മുന്‍ഗണന. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു യു.എസിലേക്കു പുറപ്പെടുന്നതിനു മുന്നോടിയായാണു പ്രഖ്യാപനം.
ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ ഉത്‌പാദകരാജ്യമാണ് ഇന്ത്യ. എന്നാല്‍, ആഭ്യന്തര ആവശ്യം കണക്കിലെടുത്ത് കോവിഡ് വാക്‌സിന്റെ കയറ്റുമതി കഴിഞ്ഞ ഏപ്രിലില്‍ നിര്‍ത്തിവച്ചിരുന്നു. കോവിഡ് രണ്ടാംതരംഗം വീശിയടിച്ച സാഹചര്യത്തിലായിരുന്നു തീരുമാനം. നിലവില്‍ ജനസംഖ്യയുടെ 61% പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി. ഡിസംബറോടെ 94.4 കോടി മുതിര്‍ന്നവര്‍ക്കും സമ്ബൂര്‍ണ വാക്‌സിനേഷനാണു ലക്ഷ്യം.
മോദിയുടെ യു.എസ്. സന്ദര്‍ശനത്തിന്റെ ഭാഗമായി ക്വാഡ് (ഇന്ത്യ, യു.എസ്, ജപ്പാന്‍, ഓസ്‌ട്രേലിയ) സൈനിക സഖ്യത്തിലെ രാഷ്‌ട്രത്തലവന്‍മാരുടെ ഉച്ചകോടിയും നടക്കുന്നുണ്ട്. അവിെടയും വാക്‌സിന്‍ വിഷയം ചര്‍ച്ചയായേക്കും.
കഴിഞ്ഞ ഏപ്രിലില്‍ കയറ്റുമതി നിര്‍ത്തിവയ്‌ക്കുന്നതിനു മുമ്ബ് “സര്‍വേ സന്തു നിരാമയ” (എല്ലാവരും രോഗമുക്‌തരാകട്ടെ) എന്ന സംസ്‌കൃത വാക്യവുമായി എഴുപതോളം രാജ്യങ്ങളിലാണ് ഇന്ത്യയുടെ കോവിഡ് വാക്‌സിനെത്തിയത്. 6.64 കോടി ഡോസാണ് ഇങ്ങനെ നല്‍കിയതെന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. ഇന്ത്യ പിന്തുടരുന്ന “വസുധൈവ കുടുംബകം” എന്ന ആദര്‍ശം സാര്‍ഥകമാക്കാനാണ് വാക്‌സിന്‍ കയറ്റുമതി പുനരാരംഭിക്കുന്നത്. ലോകത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാനുള്ള “കോവാക്സ്” പദ്ധതിയില്‍ ഇതു രാജ്യത്തിന്റെ കടമയുമാണ്. മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ലോകത്തോടുള്ള പ്രതിബദ്ധത ഇതിലൂടെ ഉറപ്പാക്കും.
രാജ്യത്തെ പ്രതിമാസ വാക്‌സിന്‍ ഉത്‌പാദനം ഏപ്രിലോടെ ഇരട്ടിയായിരുന്നു. ഒക്‌ടോബറില്‍ ഇതു നാലു മടങ്ങായി 30 കോടി ഡോസിലെത്തും. തുടര്‍ന്നുള്ള മൂന്നു മാസത്തില്‍ 100 കോടി ഡോസ് ഉത്‌പാദിപ്പിക്കാനാകും. രാജ്യത്തെ വാക്‌സിനേഷന്‍ പ്രക്രിയയ്‌ക്കാകും തുടര്‍ന്നും മുന്‍ഗണനയെന്നും ഊര്‍ജിതമായ കുത്തിവയ്‌പ്പിനു ശേഷം അധികമുള്ളതു മാത്രമേ കയറ്റിയയയ്‌ക്കൂെവന്നും മന്ത്രി മാണ്ഡവ്യ വ്യക്‌തമാക്കി.
ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ പ്രായപൂര്‍ത്തിയായ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കുകയെന്ന ലക്ഷ്യമാണു കേന്ദ്ര സര്‍ക്കാരിന്റേത്. അതിന് ഏകദേശം 200 കോടി ഡോസ് മതിയാകും. 81 കോടിപ്പേര്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു.