മധ്യപ്രദേശില്‍ ‘ഇക്കണോമി ജിഹാദ്’ പേരിൽ ലഹള
ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ മുസ് ലിം വ്യാപാരസ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ട് കടകള്‍ക്കു നേരെ ആക്രമണം നടത്തി. ‘ഇക്കണോമി ജിഹാദി’ലൂടെ മുസ് ലിംകള്‍ ഹിന്ദുക്കളുടെ കച്ചവടം പിടിച്ചെടുക്കുകയാണെന്നാണ് ആരോപണം. ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളില്‍ മുസ് ലിംകള്‍ കച്ചവടം നടത്തുന്നതിനെയാണ് ഇക്കണോമി ജിഹാദ് എന്ന് പറയുന്നത്.
നഗരത്തില്‍ വിദ്വേഷമുദ്രാവാക്യങ്ങള്‍ വിളിച്ച് ആയുധങ്ങളുമായി പ്രകടനം നടത്തിയവര്‍ വഴിയിലുടനീളം ആക്രമണം അഴിച്ചുവിട്ടു. നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കും മുസ് ലിം കടകള്‍ക്കും എതിരേയും ആക്രമണം നടന്നു.
മുസ് ലിം കടകളില്‍ പശുമാംസം വിതരണം ചെയ്യുന്നുണ്ടെന്ന് രാവിലെ മുതല്‍ പ്രചാരണമുണ്ടായിരുന്നു. തുടന്നാണ് ആളുകൾ സംഘടിച്ച് കടകള്‍ ആക്രമിച്ചത്. പല കടകള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. കടയുടമകളെയും വഴിയില്‍ നില്‍ക്കുന്നവരെയും ആക്രമിച്ചു. ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചാണ് പ്രകടനം കടന്നുപോയത്.
ന്യൂസ് ക്ലിക്കിന്റെ മാധ്യമപ്രവര്‍ത്തകന്‍ കാഷിഫ് കാവിക്കാണ് ആദ്യം വീഡിയോ പോസ്റ്റ് ചെയ്തത്. പിന്നീടത് വൈറലായി. തന്നെ എന്തിനാണ് അടിച്ചതെന്ന് വീഡിയോയില്‍ ഒരു ഓട്ടോറിക്ഷാക്കാരന്‍ ചോദിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഓട്ടോയുടെ മുന്‍വശം അക്രമികള്‍ തകര്‍ത്തു. മുഖത്തും ശരീരത്തിലും രക്തവും മുറിവും ഉള്ള നിരവധി പേര്‍ വീഡിയോയിലുണ്ട്. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹിന്ദുക്കളുടെ വ്യാപാരം മുസ് ലിംകള്‍ പിടിച്ചെടുക്കുകയാണെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ കഴിഞ്ഞ ദിവസങ്ങളിലും വലിയ കുപ്രചരണം നടത്തിയിരുന്നു.