അഭയാർത്ഥി സ്ത്രീകളിൽ ഗർഭിണികൾ കൂടുതൽ
![](https://i0.wp.com/santhigirinews.org/wp-content/uploads/2021/09/5-48.jpg?resize=300%2C168&ssl=1)
ബെര്‍ലിന്‍ : അഫ്ഗാനിസ്ഥാനില്‍ നിന്നും യുദ്ധകാല അടിസ്ഥാനത്തില്‍ അമേരിക്ക ഒഴിപ്പിച്ച അഫ്ഗാന്‍ പൗരന്‍മാരെ വിവിധ രാജ്യങ്ങളിലെ തങ്ങളുടെ താവളങ്ങളിലാണ് ആദ്യം എത്തിച്ചത്. യൂറോപ്പില്‍ പതിനായിരം അഫ്ഗാന്‍ പൗരന്‍മാരെ ജര്‍മ്മനിയിലെ റാംസ്റ്റീന്‍ എയര്‍ബേസിലാണ് എത്തിച്ചത്. പത്ത് ദിവസത്തിനകം ഇവരെ ഇവിടെ നിന്നും മാറ്റാം എന്ന ഉറപ്പിലാണ് അഭയാര്‍ത്ഥികളെ ജര്‍മ്മനിയില്‍ എത്തിച്ചത്. റാംസ്റ്റീന്‍ എയര്‍ബേസിലെ കിലോമീറ്ററുകള്‍ നീളമുള്ള റണ്‍വേയില്‍ താത്കാലിക കൂടാരങ്ങളിലാണ് അഭയാര്‍ത്ഥികളെ പാര്‍പ്പിച്ചിരുന്നത്. അഭയാര്‍ത്ഥികളില്‍ മൂവായിരത്തോളം പേര്‍ സ്ത്രീകളായിരുന്നു. ഇവരില്‍ ഗര്‍ഭിണികളും ഉണ്ടായിരുന്നു. ഇതുവരെ ഇരുപത്തിരണ്ടോളം പേര്‍ ക്യാമ്ബില്‍ വച്ച് കുട്ടികള്‍ ജന്‍മം നല്‍കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ക്യാമ്ബിലുള്ള മൂന്നില്‍ രണ്ട് സ്ത്രീകളും ഗര്‍ഭിണികളാണെന്നാണ്, അതായത് രണ്ടായിരം ഗര്‍ഭിണികളെങ്കിലും ജര്‍മ്മനിയിലെ റാംസ്റ്റീന്‍ എയര്‍ബേസില്‍ ഇപ്പോഴുണ്ട്.
റാംസ്റ്റീന്‍ എയര്‍ബേസിനിലെ ആരോഗ്യപ്രവര്‍ത്തകര്‍ മുള്‍മുനയിലാണ് ഇപ്പോള്‍ കഴിയുന്നത്. ഇത്രയും ഗര്‍ഭിണികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ വേണ്ട സംവിധാനങ്ങള്‍ അവിടെ ഇല്ല എന്നതാണ് പ്രധാന കാരണം. രാത്രികാലങ്ങളില്‍ കടുത്ത തണുപ്പും കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ടെന്റുകളില്‍ മൂന്നില്‍ രണ്ട് ഭാഗവും ഇപ്പോള്‍ ഹീറ്ററുകള്‍ ഉപയോഗിച്ച് ചൂടാക്കുകയാണ്. പുറത്ത് നിന്നും കൂടുതല്‍ മെഡിക്കല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനെ കുറിച്ചും അധികാരികള്‍ ചിന്തിക്കുന്നുണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ യുഎസ് താവളങ്ങളിലൊന്നാണ് റാംസ്റ്റീന്‍ എയര്‍ബേസ്. ലോകത്തിന്റെ വിവിധ ഇടങ്ങളിലായി എട്ട് വിമാനത്താവളങ്ങളിലായി 53000 അഫ്ഗാന്‍ അഭയാര്‍ത്ഥികളാണ് കഴിയുന്നത്. അഭയാര്‍ത്ഥികളായി എത്തിയവരെ അമേരിക്കയില്‍ പ്രവേശിപ്പിക്കുവാനാണ് തീരുമാനമെങ്കിലും, എത്തിയവരെ കൃത്യമായി പരിശോധിച്ച ശേഷം, അവരുടെ രേഖകള്‍ കൃത്യമാണെങ്കില്‍ മാത്രമേ അമേരിക്കയിലേക്ക് കൊണ്ടുപോവുകയുള്ളു എന്നും റിപ്പോര്‍ട്ടുണ്ട്. അതിനാല്‍ തന്നെ ജര്‍മ്മനിയില്‍ അഫ്ഗാനികള്‍ ആഴ്ചളോളം ഇനിയും തങ്ങേണ്ടി വരും. ഇവര്‍ക്കിടയില്‍ അഞ്ചാം പനി, കൊവിഡ് അടക്കമുള്ള പകര്‍ച്ചാവ്യാധികള്‍ കണ്ടെത്തിയതും അമേരിക്കയിലേക്കുള്ള യാത്ര നീണ്ടുപോകുവാന്‍ കാരണമായി.