ഡമസ്കസ്: സിറിയയിലെ ഡമസ്കസില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാൻ സേന ഉപദേഷ്ടാവ് കൊല്ലപ്പെട്ടു. സിറിയയിലെ ഇറാൻ റവല്യൂഷണറി ഗാര്‍ഡ് കമാൻഡര്‍ സഈദ് റാസി മൗസവിയാണ് കൊല്ലപ്പെട്ടത്.
ഡമസ്കസിലെ സൈനബിയ ജില്ലയിലാണ് ഇസ്രായേല്‍ സേന ആക്രമണം നടത്തിയത്. സിറിയയും ലെബനനും ഇറാനും തമ്മിലുള്ള സൈനിക സഖ്യത്തെ ഏകോപിപ്പിക്കുന്ന ചുമതലയുള്ള വ്യക്തിയായിരുന്നു സഈദ് റാസി മൗസവി. 1980 മുതല്‍ മൗസവി ഈ ചുമതല വഹിച്ചു വരികയായിരുന്നുവെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
നിരവധി തവണ ഇസ്രായേല്‍ വധിക്കാൻ ശ്രമിച്ച ആളാണ് മൗസവി. 2020 അമേരിക്കൻ സൈന്യം വധിച്ച ഇറാൻ സൈനിക ഓഫീസര്‍ ഖാസിം സുലൈമാനിയുടെ പിൻഗാമിയായാണ് മൗസവി അറിയപ്പെടുന്നത്.
അതേസമയം, സേന ഉപദേഷ്ടാവിനെ കൊലപ്പെടുത്തിയതിന് ഇസ്രായേല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ഇറാൻ താക്കീത് നല്‍കി. ഇസ്രായേലിന്‍റെ വേവലാതിയും കഴിവില്ലായ്മയുമാണ് വധത്തിന് പിന്നിലെന്നും പ്രസിഡന്‍റ് ഇബ്രാഹിം റഈസി ചൂണ്ടിക്കാട്ടി.
ഗസ്സയിലെ ഇസ്രായേല്‍ ആക്രമണം പശ്ചിമേഷ്യ മുഴുവൻ വ്യാപിക്കുമോ എന്ന ആശങ്കക്കിടയിലാണ് ഡമസ്കസിലെ ആക്രമണം.