ജയിലിൽ നേരിട്ടത് മനുഷ്യത്വരഹിതമായ പെരുമാറ്റം :മറിയം നവാസ്.
ഇസ്‍ലാമാബാദ്• 2019ൽ ചൗധരി ഷുഗർ മിൽ കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയവേ മനുഷ്യത്വരഹിതമായ പെരുമാറ്റമാണു തനിക്കു നേരിടേണ്ടി വന്നതെന്നും ഒരു സ്ത്രീയെന്ന നിലയിലുള്ള പരിഗണന നൽകിയില്ലെന്നും പാക്കിസ്ഥാന്‍ മുസ്‍ലിം ലീഗിന്റെ (നവാസ്) വൈസ് പ്രസിഡന്റ് മറിയം നവാസ്. രണ്ടു വട്ടമാണ് എനിക്കു ജയിലിൽ കഴിയേണ്ടി വന്നത്. താൻ കഴിഞ്ഞ ജയിൽ മുറിയിലും ശുചിമുറിയിലും വരെ പാക്ക് അധികൃതർ ക്യാമറകൾ സ്ഥാപിച്ചിരുന്നതായി മറിയം വെളിപ്പെടുത്തി.
പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിതാവുമായ നവാസ് ഷെരിഫിന്റെ മുന്നിൽ വച്ചാണ് അവർ എന്നെ അറസ്റ്റ് ചെയ്തത്. മുറിയിലേക്കു ഇടിച്ചു കയറി വന്നായിരുന്നു അറസ്റ്റ്. തനിക്ക് ഇത്തരമൊരു പെരുമാറ്റമാണ് നേരിടേണ്ടി വന്നതെങ്കിൽ പാക്കിസ്ഥാനിൽ ഏത് സ്ത്രീയാണ് സുരക്ഷിതയെന്നും മറിയം നവാസ് ചോദിച്ചു.
ഇമ്രാൻ ഖാൻ സർക്കാരിനെതിരെ മറിയം നവാസ് സൈനിക നേതൃത്വവുമായി ചർച്ച നടത്തുകയാണെന്ന റിപ്പോർട്ടുകളും പുറത്തു വന്നു. സർക്കാരിനെ വീഴ്ത്തുകയാണെങ്കിൽ സൈനിക നേതൃത്വവുമായി ചർച്ചയ്ക്കു തയാറാണെന്നു മറിയം പറഞ്ഞതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ജനുവരിക്കു മുൻപ് ഇമ്രാൻ ഖാൻ സർക്കാർ താഴെ വീഴുമെന്നു മറിയം നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇതൊരു സർക്കാരാണെന്നു തിരിച്ചറിയാൻ തനിക്കു സാധിക്കുന്നില്ല, സർക്കാർ എന്ന വിശേഷണത്തിന് പോലും അർഹമല്ല. ഇമ്രാൻ ഖാൻ സർക്കാരിനെതിരെ ഒൻപത് പ്രധാന പ്രതിപക്ഷ പാർട്ടികൾ ചേർന്ന് രൂപീകരിച്ച പാക്കിസ്ഥാൻ ഡെമോക്രാറ്റ് മൂവ്‌മെന്റ് (പിഡിഎം) കാലഘട്ടത്തിന്റെ ആവശ്യണെന്നും മറിയം പറഞ്ഞു.