മത്സ്യങ്ങള്‍ കൃഷി ചെയ്യുന്ന ബയോ ഫ്‌ളോക്ക് കൃഷി രീതിയുമായി പെരിഞ്ഞനം പഞ്ചായത്ത്.
ബിന്ദുലാൽ തൃശ്ശൂർ
കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ മത്സ്യങ്ങള്‍ കൃഷി ചെയ്യുന്ന ബയോ ഫ്‌ളോക്ക് കൃഷി രീതിയുമായി പെരിഞ്ഞനം പഞ്ചായത്ത്. ഏറ്റവും കുറഞ്ഞ ജല വിനിയോഗ നിരക്ക്, ഉയർന്ന വളർച്ചനിരക്ക്, സ്വതസിദ്ധമായ രോഗപ്രതിരോധ രീതി, ജൈവസുരക്ഷ എന്നിവയാണ് കൃഷിയുടെ പ്രത്യേകത. ഒരു യൂണിറ്റ് തുടങ്ങാൻ ആവശ്യമുള്ളത് അര സെന്റ് സ്ഥലമാണ്.
പഞ്ചായത്തിന്റെ 2020-21 വാർഷിക പദ്ധതിയില്‍ ഉൾപ്പെടുത്തിയാണ് ബയോ ഫ്ളോക്ക് യൂണിറ്റ് നിർമ്മിക്കുന്നത്. 5 ഡയമീറ്റര്‍ വലുപ്പമുള്ള 10 ടാങ്കുകള്‍ നിർമ്മിക്കുന്നതിനായാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഓക്സിജൻ യൂണിറ്റ്, ജല ശുചീകരണം എന്നിവയടക്കം വിളവെടുപ്പു വരെ 1.38 ലക്ഷം രൂപയാണു ചെലവ്. ഒരു യൂണിറ്റിൽ 1250 ഗിഫ്റ്റ് തിലോപ്പിയ കുഞ്ഞുങ്ങളെ വളർത്താം. വിളവെടുപ്പിന് 6 മാസം വേണ്ടിവരും. 400 മുതൽ 500 ഗ്രാം വരെ മത്സ്യത്തിനു തൂക്കം ലഭിക്കും. പഞ്ചായത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും സബ്സിഡിയായി 40 ശതമാനം തുക ഗുണഭോക്താവിന് ലഭിക്കും.
ബയോ ഫ്ളോക്ക് മത്സ്യകൃഷി യൂണിറ്റ് പദ്ധതിയുടെ നിർമ്മാണോദ്ഘാടനവും ഒമ്പതാം വാർഡിൽ ഹരിലാൽ പോളശേരിയുടെ വീട്ടുവളപ്പിലെ ബയോ ഫ്ലോക്ക് ടാങ്കിലെ മത്സ്യ വിളവെടുപ്പും ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ കെ സച്ചിത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ഷൈലജ പ്രതാപന്‍, സായിദ മുത്തുക്കോയ തങ്ങള്‍, ഫിഷറീസ് അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ കൃഷ്ണ പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
പെരിഞ്ഞനം പഞ്ചായത്തിൽ ആരംഭിച്ച ബയോഫ്ലോക്ക് മത്സ്യകൃഷി യൂണിറ്റ് പദ്ധതിയുടെ നിർമ്മാണോദ്ഘാടനവും ഹരിലാൽ പോളശേരിയുടെ വീട്ടുവളപ്പിലെ ബയോ ഫ്ലോക്ക് ടാങ്കിലെ മത്സ്യ വിളവെടുപ്പും ഇ ടി ടൈസൺ എംഎൽഎ നിർവ്വഹിക്കുന്നു.