പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം
തിരുവനന്തപുരം: ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ വിദ്യാര്‍ഥിയും കോച്ചിങ് സെന്‍റര്‍ നടത്തിപ്പുകാരനും അറസ്റ്റില്‍. മലയിന്‍കീഴ് സ്വദേശി 23 വയസ്സുള്ള അദിത്, കോച്ചിങ് സെന്‍റര്‍ നടത്തിപ്പുകാരനായ വിളവൂര്‍ക്കല്‍ സ്വദേശി വേണുഗോപാലന്‍ നായര്‍ എന്നിവരെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച പള്ളിപ്പുറം സി.പി.ആര്‍.എഫ് കേന്ദ്രീയ വിദ്യാലയത്തില്‍ നടന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിങ് പ്ലസ്ടു ലെവൽ പരീക്ഷയിലാണ് ആള്‍മാറാട്ടം നടത്തിയത്. വിദേശത്ത് ജോലിചെയ്യുന്ന മിഥുന് വേണ്ടിയാണ് അദിത് പരീക്ഷയെഴുതാനെത്തിയത്. ഫോട്ടോയിലും ഒപ്പിലും സംശയം തോന്നിയ അധികൃതര്‍ വിശദമായി പരിശോധിച്ചപ്പോഴാണ് ആള്‍മാറാട്ടം കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ തടഞ്ഞ് വച്ച് മംഗലപുരം പൊലീസിന് കൈമാറുകയായിരുന്നു.
പരീക്ഷയെഴുതാന്‍ അദിതിനെ ചുമതലപ്പെടുത്തിയതിനാണ് കോച്ചിങ് സെന്‍റര്‍ ഉടമ വേണുഗോപാലന്‍ നായരെ പൊലീസ് അറസ്റ്റ് ചെയ്തത്. തമ്പാനൂരില്‍ തൂലിക എന്ന പേരില്‍ ഓപ്പണ്‍ സ്ക്കൂള്‍ കോച്ചിംഗ് സെന്‍റര്‍ നടത്തുകയാണ് വേണുഗോപാലന്‍ നായര്‍. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.