ന്യൂഡെല്‍ഹി: ബുധനാഴ്ച കൂനൂരിലുണ്ടായ ഹെലികോപ്‌റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത് അടക്കമുള്ള 13 പേര്‍ക്കും ആദരാഞ്ജലി അര്‍പിച്ച് രാജ്യം.
വ്യാഴാഴ്ച രാത്രി എട്ടോടെയാണ് ഇന്‍ഡ്യന്‍ വ്യോമസേനയുടെ സി-130ജെ സൂപെര്‍ ഹെര്‍കുലീസ് ട്രാന്‍സ്‌പോര്‍ട് വിമാനത്തില്‍ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്, പത്‌നി മധുലിക, മലയാളിയായ ജൂനിയര്‍ വാറന്റ് ഓഫിസെര്‍ എ പ്രദീപ് എന്നിവരടക്കമുള്ള 13 പേരുടെ മൃതദേഹങ്ങള്‍ പാലം വ്യോമതാവളത്തിലെത്തിച്ചത്.
9 മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും അവിടെയെത്തി ആദരാഞ്ജലിയര്‍പിച്ചു. തുടര്‍ന്ന് സൈനികരുടെ കുടുംബാംഗങ്ങളെ കണ്ട് അനുശോചനം അറിയിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. പിന്നാലെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും കര- വ്യോമ- നാവിക സേനാ തലവന്‍മാരും സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
അപ്രതീക്ഷിതമായെത്തിയ ഹെലികോപ്‌റ്റര്‍ ദുരന്തത്തില്‍ രാജ്യത്തിന് സംയുക്ത സേനാ മേധാവിയെയും ധീരസൈനികരെയും നഷ്ടപ്പെട്ടപ്പോള്‍ കൃതികയ്ക്കും താരുണിക്കും നഷ്ടമായത് അവരുടെ മാതാപിതാക്കളെയാണ്. അപകടത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മക്കളാണ് കൃതികയും താരുണിയും.
ബുധനാഴ്ച രാവിലെ സന്തോഷത്തോടെ വീട്ടില്‍നിന്നു യാത്രതിരിച്ച മാതാപിതാക്കളെ ഒരുദിവസത്തിനുശേഷം, വ്യാഴാഴ്ച രാത്രി ചേതനയറ്റ ശരീരമായാണ് ഡെല്‍ഹിയിലെത്തിച്ചത്. ദേശീയപതാക പുതപ്പിച്ച അവരുടെ മൃതദേഹത്തില്‍ കൃതികയും താരുണിയും ആദരാഞ്ജലികള്‍ അര്‍പ്പിച്ചപ്പോള്‍ രാജ്യവും കൂടെ വിതുമ്പി. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ ഇരുവരെയും ആശ്വസിപ്പിച്ചു.
റാവതിന്റെയും മധുലികയുടെയും മൃതദേഹങ്ങള്‍ ഇന്ന് 11 മുതല്‍ 1.30 വരെയായിരുന്നു ഡല്‍ഹിയിലെ വസതിയില്‍ പൊതുദര്‍ശനം. തുടര്‍ന്ന് സേനാ കന്റോണ്‍മെന്റിലുള്ള ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തിലേക്ക് വിലാപയാത്രയായി എത്തിക്കുകയും. ബ്രിഗേഡിയര്‍ എല്‍ എസ് ലിഡറുടെ മൃതദേഹം ശനിയാഴ്ച രാവിലെ ഒന്‍പതിന് ബ്രാര്‍ സ്‌ക്വയറില്‍ സംസ്‌കരിക്കും.