വസീം റിസ്വിയ്‌ക്കെതിരെ പരാതിയുമായി ഡ്രൈവറുടെ ഭാര്യ
ലക്‌നൗ : ഉത്തർപ്രദേശ് ഷിയാ സെൻട്രൽ വഖഫ് ബോർഡ് മുൻ അംഗം വസീം റിസ്വിയ്‌ക്കെതിരെ ലൈംഗിക പീഡന പരാതി. റിസ്വിയുടെ ഡ്രൈവറുടെ ഭാര്യയാണ് പരാതിയുമായി ശദാത്ഗഞ്ച് പോലീസിനെ സമീപിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്ന് യുവതിയുടെ പരാതി പറയുന്നു. ഭർത്താവിനെ റ്റ് ആവശ്യങ്ങൾക്കായി പുറത്തേക്ക് അയച്ച ശേഷമായിരുന്നു പീഡനം. ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും, സംഭവം പുറത്തു പറഞ്ഞാൽ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ ഉണ്ട്.
സഹികെട്ടപ്പോൾ സംഭവം ഭർത്താവിനോട് പറഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്ത ഭർത്താവിനെ റിസ്വി മർദ്ദിച്ചതായും യുവതി പരാതിയിൽ വ്യക്തമാക്കി.
അതേസമയം യുവതിയുടെ പരാതി അടിസ്ഥാന രഹിതമാണെന്ന് റിസ്വി പ്രതികരിച്ചു. അക്രമത്തിന് പ്രേരിപ്പിക്കുന്ന സുക്തങ്ങൾ ഒഴിവാക്കി പുതിയ ഖുറാൻ രചിച്ചത് ഷിയാ മുസ്ലീങ്ങൾക്കിടയിൽ തനിക്കെതിരെ വലിയ ശത്രുത ഉളവാക്കിയിട്ടുണ്ട്. ഇവരുടെ സ്വാധീന ഫലമായാണ് ഡ്രൈവറുടെ ഭാര്യ തനിക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. നേതാക്കളുമായി ചേർന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതായി വ്യക്തമായതിനെ തുടർന്ന് അടുത്തിടെ ഡ്രൈവറെ ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നുവെന്നും റിസ്വി പറഞ്ഞു.