KeralaLatest

ഉത്തര്‍പ്രദേശില്‍ ഐഎഎസ് ഉദ്യോഗസ്ഥയുടെ പശുവിനെ ചികിത്സിക്കേണ്ട ചുമതല ഏഴ് ഡോക്ടര്‍മാര്‍ക്ക്

“Manju”

പ്രയാഗ്‌രാജ്: വിചിത്രമായ ഒരു ഉത്തരവാണ് കുറച്ചു ദിവസങ്ങളായി വാട്സാപ്പിലെ താരം. ഉത്തരവ് അനുസരിച്ച്‌ ഉത്തര്‍പ്രദേശിലെ ഫത്തേഹ്പൂറിലെ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ഐഎഎസ് ഉദ്യോഗസ്ഥ അപൂര്‍വ ദുബെയുടെ വീട്ടിലെ പശുവിനെ ചികിത്സിക്കുന്നതിന് വേണ്ടി പ്രദേശത്തെ ഏഴ് മൃഗ ഡോക്ടര്‍മാരെയാണ് നിയമിച്ചിരിക്കുകയാണ്.

ഹിന്ദിയില്‍ തയ്യാറാക്കിയ ഉത്തരവില്‍ ഓരോ ദിവസവും ചുമതലയെടുക്കേണ്ട ഓരോ ഡോക്ടര്‍മാരുടെയും പേരുകളും ഉണ്ട്. ചീഫ് വെറ്റിനറ‌റി ഓഫീസറാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ജില്ലാ മജിസ്ട്രേറ്റിന്റെ പശുവിന് മസ്തിഷ്ക ജ്വരം ബാധിച്ചിരിക്കുകയാണെന്നും അകിടില്‍ പാല്‍ കെട്ടിക്കിടക്കുകയാണെന്നും അതിനുള്ള പരിഹാരം കണ്ടെത്തുകയാണ് ഡോക്ടര്‍മാരുടെ പ്രധാന ജോലിയെന്നും ഉത്തരവില്‍ എടുത്തു പറയുന്നു. കൂടാതെ ഏതെങ്കിലും ഒരു ഡോക്ടര്‍ അവധിയില്‍ പ്രവേശിച്ചാല്‍ മറ്റൊരു ഡോക്ടര്‍ നിര്‍ബന്ധമായും ആ പശുവിനെ ചികിത്സിച്ചിരിക്കണമെന്നും ഉത്തരവിലുണ്ട്.
ഒറ്റനോട്ടത്തില്‍ ഉത്തരവ് വാട്സാപ്പില്‍ സ്ഥിരമായി പ്രത്യക്ഷപ്പെടാറുള്ള ഒരു വ്യാജ സന്ദേശമായി തോന്നാമെങ്കിലും യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു ഉത്തരവ് പ്രയാഗ്‌രാജിലെ ചീഫ് വെറ്റിനറി ഓഫീസര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ സംഭവം വിവാദമായപ്പോള്‍ പിന്‍വലിച്ചെന്നാണ് കരുതുന്നത്. ജൂണ്‍ 9ന് പുറപ്പെടുവിച്ച ഉത്തരവില്‍ ഒഫിഷ്യേറ്റിംഗ് ചീഫ് വെറ്റിനറ‌റി ഓഫീസര്‍ ഡോ എസ് കെ തിവാരിയാണ് ഒപ്പിട്ടിരിക്കുന്നത്. ഡിസ്പാച്ച്‌ ലെറ്റര്‍ രേഖകള്‍ അനുസരിച്ച്‌ ഒഫീഷ്യേറ്റിംഗ് സിവിഒ ജൂണ്‍ 9 ന് 544ാം നമ്ബര്‍ ഓര്‍ഡറായി ഉത്തരവ് പുറപ്പെടുവിക്കുകയും 545ാം നമ്ബര്‍ എന്‍ട്രിയായി പിറ്രേദിവസം തന്നെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. ഭിത്തൗറ, എരായന്‍, ഉകത്തു, ഗാസിപൂര്‍, മാള്‍വ, അസോത്താര്‍, ഹസ്‌വ എന്നിവിടങ്ങളിലെ മൃഗഡോക്ടര്‍മാരോടാണ് രാവിലെയും വൈകുന്നേരവും ദിവസവും രണ്ടുതവണ രോഗം ബാധിച്ച പശുവിനെ പരിശോധിക്കാന്‍ ഉത്തരവിട്ടിട്ടുള്ളത്.
എന്നാല്‍ ഇത് തന്റെ അറിവില്ലാതെ പുറപ്പെടുവിച്ച ഉത്തരവാണെന്നും തനിക്ക് ഇതില്‍ ഒരു പങ്കുമില്ലെന്നും ജില്ലാ മജിസ്ട്രേറ്റ് അപൂര്‍വ ദുബെ വ്യക്തമാക്കി. പശുക്കളുടെ ആരോഗ്യസംരക്ഷണത്തിലും വേനല്‍ക്കാലത്ത് പശുസംരക്ഷണ കേന്ദ്രങ്ങളില്‍ വൈക്കോല്‍ ശേഖരണം, ജല ക്രമീകരണം, മതിയായ വൈദ്യസഹായം എന്നിവ ലഭ്യമാക്കുന്നതിലും സിവിഒമാര്‍ കൃത്വിലോപം കാണിക്കാറുണ്ടെന്നും ഇതിനെതിരെ താന്‍ നിരവധി തവണ പ്രതികരിച്ചിട്ടുണ്ടെന്നും മജിസ്ട്രേറ്റ് പറ‌ഞ്ഞു. ഇത്തരക്കാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് താന്‍ ഉന്നതഉദ്യോഗസ്ഥര്‍ക്ക് എഴുതിയിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായിട്ടാകണം ഇപ്പോള്‍ തന്റെ പശുവിന് വേണ്ടി ഇത്തരത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചതെന്ന് കരുതുന്നതെന്ന് മജിസ്ട്രേറ്റ് മാദ്ധ്യമങ്ങളോട് പറ‌ഞ്ഞു.

Related Articles

Back to top button