InternationalLatest

വരാനിരിക്കുന്നത് അതിമാരകമായ പകര്‍ച്ചവ്യാധികള്‍

“Manju”

കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരിതങ്ങള്‍ വര്‍ഷാവര്‍ഷം അനുഭവിച്ചുകൊണ്ടിരിക്കുന്ന ജനതയാണ് നാം. ആഗോള താപനവും, പ്രകൃതി ക്ഷോഭങ്ങളും മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളും ലോകത്താകമാനമുള്ള ജനങ്ങളുടെ ജീവിതം വളരെ കഷ്ടത്തിലാക്കിയിട്ടുണ്ട്. എന്നാല്‍ ശരിക്കുമുള്ള ദുരന്തം ഇനിയാണ് വരാനിരിക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

കാലാവസ്ഥാവ്യതിയാനം, 2070 ഓടുകൂടി പലതരം പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുന്ന ആയിരക്കണക്കിന് വൈറസുകളെ ജന്തുക്കള്‍ക്കിടയില്‍ അതിവേഗം പടരാന്‍ ഇടയാക്കുമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇവ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരാനുള്ള സാദ്ധ്യതയും കാലാവസ്ഥാ വ്യതിയാനം കാരണം വര്‍ദ്ധിക്കും.
ഇത്തരം അസുഖങ്ങള്‍ ഏറ്റവുമധികം ഉണ്ടാകാനിടയുള്ളത് ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ചില നൂറ്റാണ്ടുകളായി പല മാരക രോഗങ്ങളുടെയും ഹോട്ട്സ്‌പോട്ടുകളാണ് ഏഷ്യന്‍ ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങള്‍. ഫ്ലു, എച്ച്‌ ഐ വി, എബോള, കൊവിഡ് ഉള്‍പ്പടെയുള്ള പല രോഗങ്ങളും മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്നുപിടിച്ച കേസുകള്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് ഈ രാജ്യങ്ങളിലാണെന്നതും ശ്രദ്ധേയമാണ്.
ഭൂമിയുടെ താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസ് കൂടിയാല്‍ അടുത്ത 50 വര്‍ഷത്തിനുള്ളില്‍ മൂവായിരത്തിലധികം സസ്തനികള്‍ എങ്ങനെ വിവിധയിടങ്ങളിലേക്ക് കുടിയേറ്റം നടത്തുമെന്ന് ഗവേഷകര്‍ പഠിച്ചു. ഇതുവഴി ആ മൃഗങ്ങളുടെ ശരീരത്ത് നിന്നും എങ്ങനെ വൈറസുകള്‍ മറ്റ് മൃഗങ്ങളിലേക്ക് പകരുമെന്ന കാര്യത്തെപ്പറ്റിയും അവര്‍ വിശദമായി ഗവേഷണം നടത്തി.

ഇത്തരത്തില്‍ സസ്തനികളില്‍ മാത്രം 4000 ല്‍ അധികം തവണ ജീവികള്‍ തമ്മില്‍ വൈറസുകള്‍ പടരുമെന്ന് അവര്‍ കണ്ടെത്തി. പഠനത്തില്‍ പക്ഷികളെയും സമുദ്ര ജീവികളെയും ഉള്‍പ്പെടുത്തിയിട്ടില്ല എന്ന വസ്തതയും ആശങ്ക വര്‍ദ്ധിപ്പിക്കുന്നതാണ്. ഇത്തരത്തില്‍ മൃഗങ്ങളില്‍ തമ്മില്‍ പടരുന്ന എല്ലാ വൈറസുകളും മനുഷ്യരുടെ ശരീരത്തിലേക്ക് പ്രവേശിക്കുകയോ കൊവിഡ് 19 പോലെ ലോകം മുഴുവന്‍ പടര്‍ന്നുപിടിക്കുകയോ ചെയ്യില്ല. എന്നിരുന്നാലും മൃഗങ്ങള്‍ തമ്മില്‍ കൈമാറ്റം ചെയ്യുന്ന വൈറസുകളുടെ എണ്ണം ഇത്രത്തോളം ഉണ്ടെന്നതിനാല്‍ അവയില്‍ എത്രയെണ്ണം മനുഷ്യര്‍ക്ക് ഭീഷണി ഉയര്‍ത്തുമെന്ന കാര്യം ശരിയായി പ്രവചിക്കാനാവില്ല.

കാലാവസ്ഥാ വ്യതിയാനവും പകര്‍ച്ചവ്യാധികളും തമ്മിലുള്ള ബന്ധത്തെ പറ്റി ചര്‍ച്ച ചെയ്യുന്ന പഠനങ്ങള്‍ കുറവാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ജോര്‍ജ്ടൗണ്‍ യൂണിവേഴ്സിറ്റിയിലെ ജീവശാസ്ത്ര പ്രൊഫസറായ കോളിന്‍ കാള്‍സണ്‍ പറഞ്ഞു. ഭൂമിയുടെ ചൂട് ക്രമാതീതമായി വര്‍ദ്ധിക്കുന്നത് പുതിയ വൈറസുകള്‍ രൂപാന്തരപ്പെടുന്നതിന് കാരണമാകുമെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles

Back to top button