IndiaLatest

വിമാനത്തില്‍ യാത്രക്കാര്‍ക്ക് തുണയായി മലയാളി നഴ്സ്

“Manju”

ദമ്മാം: തിങ്കളാഴ്ച രാത്രി 11.30 ന് കരിപ്പുരില്‍ നിന്ന് ദമ്മാമിലേക്ക് തിരിച്ച എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രണ്ട് യാത്രക്കാര്‍ക്ക് തുണയായ മലയാളി നഴ്സിന് പ്രവാസി സമൂഹത്തിന്റെ അഭിനന്ദന പ്രവാഹം.
മലപ്പുറം മങ്കട സ്വദേശിയും ദമ്മാം ദാറസ്സിഹ മെഡിക്കല്‍ സെന്‍റിറിലെ നഴ്സുമായ പ്രീന സക്കീറാണ് ആകാശയാത്രയില്‍ രോഗികളായ രണ്ട് പേര്‍ക്ക് തുണയായത്. അവധി കഴിഞ്ഞ് ദമ്മാമിലേക്ക് മടങ്ങിവരികയായിരുന്നു പ്രീന. വിമാനം പുറപ്പെട്ട് ഏതാണ്ട് ഒരു മണിക്കൂര്‍ ആയപ്പോഴാണ് വിമാനത്തില്‍ ഡോക്ടര്‍മാരോ നഴ്സുമാരോ ഉണ്ടോ എന്ന അന്വേഷണവുമായ കാബിന്‍ ക്രൂവിന്റെ അനൗണ്‍സ്മെന്‍റ് ഉണ്ടായത്. എല്ലാവരും അപ്പോള്‍ മയക്കത്തിലായിരുന്നു. ഡോക്ടര്‍മാര്‍ ആരെങ്കിലുമുണ്ടോ എന്ന് കാത്തിരുന്നിട്ടും ആരുടേയും പ്രതികരണം കാണാതിരുന്നപ്പോഴാണ് പ്രീന രോഗിയുടെ അടുത്തേക്ക് എത്തിയത്. നെഞ്ചുവേദനയും ശ്വാസം മുട്ടലും അനുഭവപ്പെട്ട രോഗിക്ക് കടുത്ത രക്തസമ്മര്‍ദവുമുണ്ടായിരുന്നു.
ഉടന്‍ തന്നെ എയര്‍ഹോസ്റ്റസിന്റെ സഹായത്തോടെ സീറ്റ് ക്രമപ്പെടുത്തി രോഗിയെ ശരിയായ രീതിയില്‍ കിടത്തുകയും ആവശ്യമായ പ്രഥമ ശുശ്രൂഷകള്‍ നല്‍കുകയും ചെയ്തു. ശ്വാസതടസ്സം കണ്ടതോടെ ഓക്സിജന്‍ നല്‍കി. ആവശ്യമെങ്കില്‍ വിമാനം തിരികെ ഇറക്കാന്‍ തയാറാണന്ന് രോഗിയെ പറഞ്ഞ് സമാധാനിപ്പിക്കാനും കാബിന്‍ ക്രൂ തനിക്ക് അനുമതി തന്നതായി പ്രീന പറഞ്ഞു.
രോഗിക്ക് ആവശ്യമായ മനോധൈര്യവും പ്രാഥമിക ശുശ്രൂഷകളും നല്‍കിയതോടെ രോഗിയുടെ അവസ്ഥ ക്രമേണ സാധാരണ നിലയിലേക്ക് വന്നു. യാത്രയുടെ ക്ഷീണവും ഭയവുമായിരുന്നു ഈ അവസ്ഥയിലെത്തിച്ചത്. സാധാരണാവസ്ഥയിലേക്ക് എത്തിയ രോഗി ഉറങ്ങണമെന്ന് പറഞ്ഞപ്പോഴാണ് പ്രീന സ്വന്തം സീറ്റിലേക്ക് മടങ്ങിപ്പോയത്. വിമാനത്തിലെ മറ്റുള്ളവരെല്ലാം സുഖമായി ഉറങ്ങുമ്പോഴും കാബിന്‍ക്രൂമാരോടൊപ്പം ഈ രോഗിയെ പരിചരിച്ച്‌ നില്‍ക്കുകയായിരുന്നു പ്രീന.
സീറ്റിലെത്തി വീണ്ടും മുക്കാല്‍ മണിക്കുര്‍ കഴിഞ്ഞപ്പോഴാണ് അടുത്ത രോഗിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. 55 വയസ്സ്  തോന്നിക്കുന്ന യാത്രക്കാരന് ഷുഗര്‍ കുറഞ്ഞാലുണ്ടാകുന്ന രോഗലക്ഷണങ്ങളാണ് കണ്ടതെന്ന് പ്രീന പറഞ്ഞു. അയാളുടെ കൈയ്യില്‍ മരുന്നുണ്ടെങ്കിലും അത് എവിടെയാണെന്ന് പറഞ്ഞുകൊടുക്കാനുള്ള അവസ്ഥയിലും ആയിരുന്നില്ല. ഉടന്‍ തന്നെ മധുരം നല്‍കുകയും ആവശ്യമായ മറ്റ് പ്രാഥമിക ചികിത്സകള്‍ നല്‍കുകയും ചെയ്തതോടെ അരമണിക്കൂറിനകം സാധാരണ നിലയിലേക്ക് തിരിച്ചുവന്നു.
ശേഷം ഏതാണ്ട് മുക്കാല്‍ മണിക്കൂറിനകം വിമാനം ദമ്മാമില്‍ ഇറങ്ങുകയും ചെയ്തു. രണ്ടുപേരും സുരക്ഷിതമായി പുറത്തിറങ്ങിയപ്പോള്‍ നല്‍കിയ സ്നേഹം നിറഞ്ഞ ചിരിയാണ് തന്നെ ഏറെ ആഹ്ലാദിപ്പിച്ചതെന്ന് പ്രീന പറഞ്ഞു. നാലര മണിക്കൂര്‍ നീണ്ട വിമാനയാത്രക്കിടയില്‍ പ്രീന അധികവും ഈ രോഗികള്‍ക്ക് ഒപ്പമായിരുന്നു.
ദാറസ്സിഹ മാനേജ്മെന്‍റ് പ്രീന സക്കീറിനെ അനുമോദിക്കാനുള്ള ഒരുക്കത്തിലാണ്. പ്രവാസി സാംസ്കാരിക വേദിയും തനിമയും പ്രീനയെ അനുമോദിക്കും. ബിസിനസുകാരനായ സക്കീര്‍ ഹുസൈനാണ് ഭര്‍ത്താവ്. സ്വാലിഹ, മുഹമ്മദ് റിസ്വാന്‍, സുഹ മറിയം എന്നിവര്‍ മക്കളാണ്.

Related Articles

Back to top button