അനൂപ് എം. സി.
ഇന്ന് അത്തം. ഇനിയുള്ള പത്ത് നാൾ മഹാമാരിക്കാലത്തെ തിരുവോണത്തിനായുള്ള കാത്തിരിപ്പ്. പതിവുകാലത്തെ ആഘോഷങ്ങളില്ലാതെയാണ് ഇക്കുറി ഓണമെത്തുന്നത്.
ഓണാഘോഷത്തിൻ്റെ ഭാഗമായി നാട്ടിലെ ക്ലബ്ബുകൾക്കും സംഘടനകൾക്കും ഇത്തവണയും വിശ്രമിക്കാം, കഴിഞ്ഞ വർഷം പ്രളയം മൂലം വലിയ രീതിയിലുള്ള ഓണാഘോഷം ഒന്നും തന്നെയുണ്ടായിരുന്നില്ല. ഇത്തവണയും വീട്ടിലേക്കൊതുങ്ങുകയാണ് ഈ ഓണക്കാലവും. ഓർമ്മകളിലെ ഓണത്തിന് വിട നൽകി. പൂതേടി പറമ്പിലും തൊടിയിലും കൂട്ടംകൂടിയലയുന്ന കുട്ടിക്കാലത്തിന്‍റെ കാഴ്ച നഷ്ടമാകുന്ന ഓണം. വീട്ടുമുറ്റത്തെ ചെടികളിൽ മാത്രമാകുന്നു. എങ്കിലും അന്യനാട്ടിലെ പൂവിനെ ആശ്രയിച്ചുള്ള പൂക്കളം ഇത്തവണയുണ്ടാകില്ല എന്നത് ആശ്വാസകരം. പതിവ് പോലെ തുമ്പയും മുക്കുറ്റിയും കൃഷ്ണകിരീടവും ചെമ്പരത്തിയുമെല്ലാം കോവിഡൊന്നുമില്ലാതെ പൂത്ത് നില്‍പ്പുണ്ട്.
മാവേലി മന്നൻ ഭരിച്ചിരുന്ന സമത്വസുന്ദരമായ കാലത്തിന്‍റെ ഓർമ്മയിൽ മുറ്റത്തും ഉമ്മറത്തും പൂക്കളങ്ങൾ നിറയും. ഏത് മഹാമാരിക്കാലത്തും ഇതെല്ലാമാണ് നാളേക്കുള്ള പ്രതീക്ഷ. ആശങ്കപ്പെടുത്തുന്ന കോവിഡ് രോഗം മുന്നിലുണ്ടെങ്കിലും ഇനി പത്ത് നാള്‍ പൂക്കളം തീര്‍ക്കുന്ന മനോഹാരിത പോലെ നല്ല നാളെയ്ക്കായുള്ള കാത്തിരിപ്പാണ്.