IndiaLatest

ഇന്ത്യയുടെ സഹായം തേടാനൊരുങ്ങി പാകിസ്ഥാന്‍

“Manju”

ന്യൂഡല്‍ഹി: രൂക്ഷമായ വെള്ളപ്പൊക്കത്തെത്തുടര്‍ന്നുള്ള ഭക്ഷ്യക്ഷാമത്തിനും വിലക്കയറ്റത്തിനും തടയിടാന്‍ ഇന്ത്യയുടെ സഹായം തേടാനുറച്ച്‌ പാകിസ്ഥാന്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും ഇന്ത്യയില്‍ നിന്ന് പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യാനുള്ള നടപടികള്‍ക്ക് പാക് സര്‍ക്കാര്‍ വേഗം കൂട്ടി എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വാഗാ അതിര്‍ത്തിവഴിയായിരിക്കും ഇവ പാകിസ്ഥാനിലേക്ക് കൊണ്ടുപോവുക. നിലവില്‍, ലാഹോറിനും പഞ്ചാബിലെ മറ്റ് നഗരങ്ങള്‍ക്കും അഫ്ഗാനിസ്ഥാനില്‍ നിന്ന് ടോര്‍ഖാം അതിര്‍ത്തി വഴി തക്കാളിയും ഉള്ളിയും വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് ആവശ്യത്തിന് മതിയാവുന്നില്ലെന്ന് കണ്ടാണ് ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ നീക്കം ആരംഭിച്ചത്. ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ നോക്കിയെങ്കിലും അടുത്തിടെ ഇറാന്‍ സര്‍ക്കാര്‍ ഇറക്കുമതിക്കും കയറ്റുമതിക്കും നികുതി വര്‍ദ്ധിപ്പിച്ചത് തിരിച്ചടിയായി. നല്ല കാലത്ത് ഒപ്പമുണ്ടായിരുന്ന ചൈനയുടെ ഭാഗത്തുനിന്ന് പാകിസ്ഥാനെ സഹായിക്കാന്‍ കാര്യമായ നടപടികള്‍ ഒന്നും ഉണ്ടാകുന്നില്ലെന്നതും ശ്രദ്ധേയമാണ്.

സാമ്പത്തിക പ്രതസന്ധിയില്‍പ്പെട്ട് നട്ടംതിരിയുന്ന പാകിസ്ഥാന് ഇരുട്ടടിയായിരിക്കുകയാണ് വെള്ളപ്പൊക്കം. ബലൂചിസ്ഥാനിലെയും സിന്ധിലെയും ആയിരക്കണക്കിന് ഏക്കറിലെ കൃഷിയാണ് വെള്ളപ്പൊക്കംമൂലം നശിച്ചത്. ഇവിടത്തെ കൃഷിയിടങ്ങള്‍ പലതും നാമാവശേഷമായി. പഴയ നിലയിലേക്ക് മടങ്ങിയെത്തണമെങ്കില്‍ മാസങ്ങള്‍ വേണ്ടിവരും.

പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഇപ്പോള്‍ പാകിസ്ഥാനില്‍ തീ വിലയാണ്. ലാഹോര്‍ മാര്‍ക്കറ്റില്‍ ഒരുകിലോഗ്രാം തക്കാളിക്ക് നിലവില്‍ 500 രൂപയാണ് വില. ഒരു കിലോ ഉള്ളി വേണമെങ്കില്‍ 400 രൂപ കൊടുക്കണം. വരുംദിവസങ്ങളില്‍ സാധനങ്ങളുടെ വില ഇനിയും കൂടുമെന്നും ഉള്ളിയുടെയും തക്കാളിയുടെയും വില കിലോഗ്രാമിന് 700 രൂപ കടന്നേക്കും എന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

വെള്ളപ്പൊക്കത്തില്‍ ഇതുവരെ 1,030 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സിന്ധില്‍ 74 മരണങ്ങളും ഖൈബര്‍ പഖ്തൗന്‍ഖാവയില്‍ 31 പേരും ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനില്‍ (ജി-ബി) ആറ് പേരും ബലൂചിസ്ഥാനില്‍ നാല് പേരും പഞ്ചാബില്‍ ഒരാളും മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. പല പ്രദേശങ്ങളും ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്.

Related Articles

Back to top button