രാജ്യത്ത് കൊവിഡ് ഗണ്യമായി കുറയുന്നതായും ഇനിയൊരു തരംഗമുണ്ടാകാന്‍ സാധ്യതയില്ലെന്നും ആരോഗ്യ വിദഗ്ധര്‍. ജനസംഖ്യയുടെ വലിയൊരു ശതമാനത്തിനും മൂന്നാംതരംഗത്തില്‍ ഒമിക്രോണ്‍ ബാധിച്ചിരുന്നു. ഇതിലൂടെ ആര്‍ജിച്ച പ്രതിരോധശേഷി രക്ഷാകവചമാകുമെന്നാണ് കരുതുന്നത്. 18 മുതല്‍ 59 വരെ പ്രായമുള്ളവരില്‍ 88 ശതമാനം പേര്‍ ഇനിയും ബൂസ്റ്റര്‍ ഡോസെടുക്കാന്‍ ബാക്കിയുണ്ടെങ്കിലും കൊവിഡ് വ്യാപനത്തിന് ഇതു കാരണമാകില്ല. ഗുരുതരമല്ലാത്ത മുന്നൂറിലധികം ഒമിക്രോണ്‍ വകഭേദമാണ് ഇന്ത്യയിലുള്ളത്. പുതിയ വകഭേദങ്ങള്‍ കണ്ടെത്തുന്നതിന് ജാഗ്രത പാലിക്കുകയും പരിശോധനയും കര്‍ശനമാക്കുകയും വേണമെന്ന് എന്‍ടിഎജിഐ മേധാവി ഡോ എന്‍ കെ അറോറ പറഞ്ഞു.
വാക്‌സിനേഷനിലൂടെയുള്ള സംരക്ഷണം പരമാവധി ഒന്‍പതുമാസത്തേക്ക് മാത്രമാണെന്നും ഹൈബ്രിഡ് പ്രതിരോധശേഷി ദീര്‍ഘകാല സംരക്ഷണം നല്‍കുമെന്നും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ കമ്മ്യൂണിറ്റി മെഡിസിന്‍ പ്രൊഫസര്‍ ഡോ സജ്ഞയ് റായ് പറഞ്ഞു. രണ്ടാം തരംഗം വളരെ ശക്തമായിരുന്നു. അത് നാലാം തരംഗത്തിന്റെ വ്യാപ്തി കുറയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനയില്‍ സ്ഥിതി വ്യത്യസ്തമാണ്.
ലോക്ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങളാണ് ചൈന പിന്തുടര്‍ന്നത്. അതിനാല്‍, ഹൈബ്രിഡ് പ്രതിരോധശേഷി ശക്തമല്ലെന്ന് പുണെ നാഷണല്‍ വൈറോളജി മുതിര്‍ന്ന ശാസ്ത്രജ്ഞ ഡോ പ്രജ്ഞ യാദവ് പറഞ്ഞു. നിലവില്‍ ലോകത്തുടനീളം വ്യാപിക്കുന്നത് ഒമിക്രോണ്‍ വകഭേദമാണ്. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ ഒമിക്രോണ്‍ തരംഗമാവുന്നത് ആര്‍ജിത പ്രതിരോധശേഷി ഇല്ലാത്തതിനാലാണെന്നും പ്രജ്ഞ പറഞ്ഞു.