കൊവിഡിനെതിരെ പ്ലാസ്മ ചികിത്സ ഒഴിവാക്കണം
വാഷിംഗ്ടൺ: കൊവിഡ് രോഗികള്‍ക്ക് പ്ലാസ്മ ചികിത്സ നല്‍കരുതെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. പ്ലാസ്മ ചികിത്സയിലൂടെ കൊവിഡ് രോഗിയുടെ സ്ഥിതിമെച്ചപ്പെടുത്തുകയോ വെന്റിലേറ്ററിന്റെ ആവശ്യകത കുറയ്ക്കുകയോ ചെയ്യുന്നില്ലെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ഗുരുതര കൊവിഡ് രോഗികള്‍ക്ക് ക്ലിനിക്കല്‍ ട്രയലിന്റെ ഭാഗമായി മാത്രമേ ചികിത്സ നല്‍കാവൂ. 16,236 കൊവിഡ് രോഗികളെ ഉള്‍പ്പെടുത്തി നടത്തിയ 16 പരീക്ഷണങ്ങളില്‍ നിന്നുള്ള തെളിവുകളെ അടിസ്ഥാനമാക്കിയാണ് തങ്ങളുടെ ഏറ്റവും പുതിയ ശുപാര്‍ശകളെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
കൊവിഡിന്റെ പ്രാരംഭ ഘട്ടത്തില്‍ വളരെ ചിലവേറിയ പ്ലാസ്മ ചികിത്സ വ്യാപകമായി നല്‍കിയിരുന്നെങ്കിലും കാര്യമായ ഫലപ്രാപ്തി ലഭിക്കാത്തതിനാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഈ ചികിത്സാരീതി ഒഴിവാക്കിയിരുന്നു.