പരുക്കേറ്റ പക്ഷിയ്ക്ക് രക്ഷകനായി, യുവാവിനെ പിന്തുടര്‍ന്ന് കൊക്ക്; അപൂര്‍വ സൗഹൃദക്കാഴ്ച
ചില സൗഹൃദങ്ങൾ വളരെ വ്യത്യസ്തവും, അപൂർവ്വവുമാണ്., അത്തരത്തിലുള്ള ഒരു സ്നേഹബന്ധമാണ് ഇത്. ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നന്നുളള ഒരു വ്യത്യസ്തമായ സൗഹൃദക്കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്ന മുഹമ്മദ് ആരിഫ് എന്ന യുവാവിനെ പിന്തുടരുന്ന സാരസ് കൊക്കിന്റെ വീഡിയോയാണിത്. ആരിഫ് പോകുന്നിടത്തൊക്കെയും ഈ പക്ഷി പിന്നാലെ പറന്നെത്തും.
കഴിഞ്ഞ വര്‍ഷം അമേഠിയിലെ കൃഷിയിടത്തില്‍ നിന്നാണ് പരുക്കേറ്റ നിലയില്‍ പറക്കാനാവാതെ കിടക്കുന്ന സാരസ് കൊക്കിനെ ആരിഫിന് കിട്ടുന്നത്. ഉടന്‍ തെന്ന ആരിഫ് അതിനെ വീട്ടില്‍ കൊണ്ടുപോയി. കാലിനു പരിക്കേറ്റ കൊക്കിനെ ദിവസങ്ങളോളം യുവാവ് പരിചരിച്ചു. അതോടെ പക്ഷിയുടെ മുറിവ് ഉണങ്ങി അത് ആരോഗ്യം വീണ്ടെടുത്തു. ശേഷം ആരിഫ് അതിനെ സ്വതന്ത്രമാക്കി. എന്നാല്‍ യുവാവിനെ വിട്ടുപോകാന്‍ പക്ഷി തയാറായില്ല. അന്ന് മുതല്‍ ആരിഫിനൊപ്പമാണ് കൊക്ക്. പകലൊക്കെ എവിടെ പോയാലും സന്ധ്യയാകുമ്ബോള്‍ അത് ആരിഫന്റെ അടുത്തേക്ക് തെന്ന എത്തും. ആരിഫ് ഇരുചക്ര വാഹനത്തില്‍ എവിടെപ്പേയാലും പക്ഷി പിന്നാലെ പിന്തുടരും. 25-30 കിലോമീറ്റര്‍ വരെ വാഹനത്തിനു പിന്നാലെ പക്ഷി പറന്നെത്താറുണ്ട്.
പകല്‍ മുഴുവനും മറ്റു കൊക്കുകള്‍ക്കൊപ്പമാണ് സമയം ചിലവഴിക്കുന്നതെങ്കിലും മറ്റു പക്ഷികള്‍ ചേക്കേറുന്ന സമയമാകുമ്ബോഴേക്കും വീട്ടിലേക്ക് പറന്നെത്തും. പിന്നീട് മറ്റു പക്ഷികള്‍ വിളിക്കാന്‍ വീടിനു സമീപമെത്തിയാലും പോകാന്‍ കൂട്ടാക്കാതെ വരന്തയില്‍ ഒളിക്കും. പീയുഷ് റായ് എന്ന വ്യക്തി ട്വിറ്ററിലൂടെ പങ്കുവെച്ച ഈ വീഡിയോ ലക്ഷകണക്കിനാളുകളാണ് ഇതിനോടകം കണ്ടത്.