പോത്തൻകോട് : ഗുരുവിന്റെ ത്യാഗകർമ്മത്തിനോട് നീതിപുലർത്താൻ ഓരോ ശിഷ്യനും ബാധ്യസ്ഥരാണെന്ന് ശാന്തിഗിരി ഹെൽത്ത് കെയർ & റിസർച്ച് ഓർഗനൈസേഷൻ ഹെഡ് (അഡ്മിനിസ്ട്രേഷൻ) സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി പറഞ്ഞു. നവഒലിജ്യോതിർദിനം- 25 സർവ്വമംഗള സുദിനത്തോടനുബന്ധിച്ച് ശാന്തിഗിരി ആത്മവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 21 ദിവസത്തെ പ്രഭാഷണ പരമ്പരയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്വാമി. ഗുരു തന്റെ ആത്മതപസ് ബലി നൽകിയാണ് ശിഷ്യനെ രക്ഷിക്കുന്നത്. ഓരോ ഗുരുപൂജ കഴിയുമ്പോഴും സ്വന്തം ശരീരത്തിന്റെ വേദനയെ അവഗണിച്ച് ശിഷ്യന്റെ നന്മയ്ക്കായി ഗുരു തന്റെ ജീവിതം പകുത്തു നൽകുകയായിരുന്നു. ശിഷ്യനെ കുറിച്ചുള്ള ഗുരുവിന്റെ സങ്കൽപ്പങ്ങൾ പൂർത്തീകരിക്കാൻ നാം പ്രയത്നിക്കണം. അതാണ് ഗുരുവിന്റെ ത്യാഗ ജീവിതത്തിന് നാം നൽകേണ്ട ആത്മസമർപ്പണം.
ശാന്തിഗിരി മാതൃമണ്ഡലം ജനറൽ കൺവീനറായ ഡോ.എൻ.ജയശ്രീ, ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം സീനിയർ കൺവീനർ സി.എസ്.രാജൻ എന്നിവർ തങ്ങളുടെ ജീവിതത്തിൽ ഗുരു നൽകിയ കാരുണ്യപൂർണമായ അനുഭവം പങ്കുവെച്ചു. പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിനമായ നാളെ ആശ്രമം അഡ്വൈസറി കമ്മിറ്റി പേട്രൺ (ആർട്സ് & കൾച്ചർ) ഡോ.റ്റി.എസ്.സോമനാഥൻ സംസാരിക്കും.