ഇടുക്കി: അരിക്കൊമ്പൻ ദൗത്യം വിജയത്തിലേക്ക്. സിമന്റ് പാലത്തിന് സമീപത്തുവച്ച് മയക്കുവെടിവച്ചു. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലാണ് ആദ്യ ഡോസ് മയക്കുവെടിവച്ചത്. മയക്കം എത്രത്തോളം ഉണ്ടെന്ന് മനസിലാക്കിയ ശേഷം ഇരുപത് മിനിട്ട് കഴിഞ്ഞായിരിക്കും രണ്ടാമത്തെ ഡോസ് മയക്കുവെടി വയ്ക്കുക.
വനം വകുപ്പ് ജീവനക്കാർ, ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെറ്ററിനറി സർജൻമാർ, കുങ്കിയാനകളുടെ പാപ്പാന്മാർ എന്നിവരുൾപ്പെടെ 150 പേരാണ് ദൗത്യത്തിൽ പങ്കെടുത്തത്. ചിന്നക്കനാൽ പഞ്ചായത്തിലും ശാന്തൻപാറ പഞ്ചായത്തിലെ 1,2,3 വാർഡുകളിൽ ഇന്നും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ നേതൃത്വത്തിൽ 150 പേരടങ്ങുന്ന സംഘം ഇന്നലെ 13 മണിക്കൂർ തെരഞ്ഞിട്ടും അരിക്കൊമ്പനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ വൈകിട്ട് 5.30ന് ശങ്കരപാണ്ഡ്യമേട്ടിലെ കുന്നിൻ മുകളിൽ കണ്ടെത്തി. ഇന്ന് രാവിലെ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം പുനരാരംഭിക്കുകയായിരുന്നു.