ഡല്‍ഹി: ഗുജറാത്തില്‍ വൈദ്യുത വാഹനങ്ങള്‍ക്കുള്ള ലിഥിയം-അയണ്‍ ബാറ്ററികള്‍ നിര്‍മിക്കാനുള്ള ഫാക്ടറി തുടങ്ങാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. ഏകദേശം 13,000 കോടി രൂപയുടെ പ്രാഥമിക നിക്ഷേപമാണ് നടത്തുക. ടാറ്റ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ അഗരതാസ് എനര്‍ജി സ്റ്റോറേജ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് വെള്ളിയാഴ്ച ബാറ്ററി പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചു. 20 ജിഗാവാട്ട് മണിക്കൂര്‍ ഉല്‍പ്പാദന ശേഷിയുള്ള ഇലക്‌ട്രിക് വാഹന ബാറ്ററി പ്ലാന്റാണ് സ്ഥാപിക്കുക.
കമ്പനിയുടെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത സംസ്ഥാന സര്‍ക്കാര്‍ രേഖ പ്രകാരം ബാറ്ററി പ്ലാന്റ് വരുന്നതോടെ 13,000-ത്തിലധികം പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങള്‍ ലഭിക്കും.
2070-ഓടെ രാജ്യത്തെ കാര്‍ബണ്‍ പുറന്തള്ളല്‍ പൂജ്യമാക്കാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന് ഊര്‍ജം പകരുന്നതാണ് ടാറ്റ ഗ്രൂപ്പിന്റെ ബാറ്ററി പ്ലാന്റ് എന്നാണ് വാദം. ടാറ്റ പ്ലാന്റ് ഗുജറാത്തിനെ ലിഥിയം ബാറ്ററി നിര്‍മ്മാണത്തില്‍ മുന്നിലെത്തിക്കുമെന്നും സംസ്ഥാനത്ത് ഉല്‍പ്പാദന ഇക്കോ സിസ്റ്റം സ്ഥാപിക്കുന്നതിന് ഗ്രൂപ്പിന് സഹായം ലഭിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു