![](https://i0.wp.com/santhigirinews.org/wp-content/uploads/2023/06/അയോധ്യ-രാമക്ഷേത്രം-പ്രതിഷ്ഠ-ഡിസംബറിൽ-ദർശനം-ജനുവരി-മുതൽ......jpeg?resize=303%2C166&ssl=1)
അയോധ്യയിലെ രാമക്ഷേത്രത്തില്‍ ഡിസംബറിനകം വിഗ്രഹപ്രതിഷ്ഠ നടത്തി ജനുവരിയില്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുമെന്ന് ക്ഷേത്ര നിര്‍മാണ സമിതി ചെയര്‍മാൻ നൃപേന്ദ്ര മിശ്ര പറഞ്ഞു. ‘മനോരമ ന്യൂസി‘നോടാണ് പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ പ്രതിഷ്ഠ നടത്താനാണ് ആലോചന.
ക്ഷേത്രത്തിന്റെ ശ്രീലകത്തെ ഗര്‍ഭഗൃഹത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. ഇവിടെ, ശ്രീരാമന്റെ ബാല രൂപത്തിലുള്ള രണ്ട് വിഗ്രഹങ്ങളുണ്ടാകും. ആദ്യ നിലയുടെ (ഗ്രൗണ്ട് ഫ്ലോര്‍) നിര്‍മാണം അന്തിമഘട്ടത്തിലാണ്. മേല്‍ക്കൂരയുടെ നിര്‍മാണം പുരോഗമിക്കുന്നു. ഉത്തരായനത്തിനു മുൻപു ദര്‍ശനം അനുവദിക്കും.
രാവിലെ 6.30 മുതല്‍ രാത്രി 8 വരെയായിരിക്കും ദര്‍ശന സമയം. ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ അടച്ചിടും. വിശേഷ ദിവസങ്ങളില്‍ 14 മുതല്‍ 16 മണിക്കൂര്‍വരെ ദര്‍ശനം അനുവദിക്കും. 5 ലക്ഷം ഭക്തജനങ്ങള്‍ വന്നാല്‍ ഒരാള്‍ക്ക് 17 സെക്കൻഡ് സമയം ദര്‍ശനത്തിന് ലഭിക്കും. ഭക്തരും പ്രതിഷ്ഠയും തമ്മില്‍ 30 അടിയുടെ അകലമുണ്ടാകും.
ഒന്നാം നിലയില്‍ രാമ ദര്‍ബാറിലാണു സീതയുടെ പ്രതിഷ്ഠ. വാത്മീകി, ശബരി, നിഷാദ രാജാവ്, വസിഷ്ഠൻ, വിശ്വാമിത്രൻ, അഹല്യ, അഗസ്ത്യ മുനി എന്നിവര്‍ക്ക് ഉപക്ഷേത്രങ്ങളുമുണ്ടാകും. മുഖ്യക്ഷേത്രം 2.8 ഏക്കറിലാണ് പൂര്‍ത്തിയായിട്ടുള്ളത്. പ്രദക്ഷിണ വീഥി ഉള്‍പ്പെടെ എട്ടര ഏക്കറുണ്ട്. ഇത് 2024 ഡിസംബറില്‍ പൂര്‍ത്തിയാക്കും. മ്യൂസിയം ഉള്‍പ്പെടെ ക്ഷേത്ര സമുച്ചയം മുഴുവനായും 75 ഏക്കറിലായിരിക്കും. 2025 ഡിസംബറില്‍ ക്ഷേത്രത്തിന്റെ എല്ലാ നിര്‍മാണവും പൂര്‍ത്തിയാകും. 1800 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ക്ഷേത്ര നിര്‍മാണത്തിന് സ്വയം സമര്‍പ്പിച്ച് പ്രയത്നിക്കാൻ ഉപദേശിച്ചത് മാതാ അമൃതാനന്ദമയിയാണെന്ന് പ്രധാനമന്ത്രിയുടെ മുൻപ്രിൻസിപ്പല്‍ സെക്രട്ടറി കൂടിയായ നൃപേന്ദ്ര മിശ്ര പറഞ്ഞു. ക്ഷേത്രം 2024ല്‍ തുറന്നുകൊടുക്കുന്നതും ലോക്സഭാ തിരഞ്ഞെടുപ്പും തമ്മില്‍ ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.