ന്യൂഡല്‍ഹി: രാജ്യത്ത് ഒരു മാസത്തിലധികമായി വില കുതിച്ചുയരുകയാണ് തക്കാളിക്ക്. ഇതിനിടെ മറ്റു പച്ചക്കറികളുടെയും വില കുതിക്കുകയാണ്. ചെറിയ ഉള്ളിയുടെ വില ഇതിനോടകം 180 രൂപ കടന്നു. ഇഞ്ചി കിലോയ്ക്ക് 280-ആണ് വില. ബീൻസിനും വില 100 കടന്നു. തമിഴ്നാട്ടിലേയും കര്‍ണാടകത്തിലേയും കൃഷി നാശം മൂലം തക്കാളിയും ഇഞ്ചിയും കിട്ടാനില്ലാത്ത അവസ്ഥയുണ്ട്.
ഉത്തരേന്ത്യയില്‍ പ്രത്യേകിച്ച് ഹിമാചല്‍ പ്രദേശില്‍ പെയ്യുന്ന മഴ കാരണം കാബേജ്, കോളിഫ്ലവര്‍, കുക്കുമ്ബര്‍, ഇലക്കറികള്‍ തുടങ്ങിയ പച്ചക്കറികള്‍ക്കും വില കൂടാൻ സാധ്യതയുണ്ട്. മെയ് മാസം ആദ്യം ബെംഗളുരുവില്‍ തക്കാളിയ്ക്ക് 15 രൂപയായിരുന്നു വില. ജൂണ്‍ പകുതിയോടെ വില 40 മുതല്‍ 50 രൂപയായി ഉയര്‍ന്നു. ദിവസങ്ങള്‍ കൊണ്ടാണ് വില കുതിച്ചുയര്‍ന്നത്. കടുത്ത ചൂടും കാലവര്‍ഷം വൈകിയെത്തിയതും തക്കാളിയുടെ ലഭ്യതയെ കാര്യമായി ബാധിച്ചു.