ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ തൊഴില്‍ വൈദഗ്ധ്യമുള്ള തലമുറയെ ഇന്ത്യയ്‌ക്ക് നല്‍കാൻ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാവസായിക വിപ്ലവത്തിന്റെ പുതിയ യുഗത്തില്‍ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നതില്‍ സാങ്കേതികവിദ്യ സുപ്രധാന പങ്കുവഹിക്കുന്നതായും നിലവില്‍ ഇന്ത്യയില്‍ ധാരാളം തൊഴിലവസരങ്ങള്‍ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മധ്യപ്രദേശിലെ ഇൻഡോറില്‍ നടന്ന ജി20 എപ്ലോയിമെന്റ് വര്‍ക്കിംഗ് ഗ്രൂപ്പ് ആൻഡ് എംപ്ലോയിമെന്റ് മിനിസ്‌റ്റേഴ്‌സ് യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
സാങ്കേതികവിദ്യയിലൂടെ മികച്ച തൊഴിലവസരങ്ങള്‍ നല്‍കുന്ന അനുഭവസമ്പത്തുള്ള രാജ്യത്താണ് ഈ യോഗം നടക്കുന്നത്. അതില്‍ നാം എല്ലാവരും ഭാഗ്യവാന്മാരാണ്. നിരവധി സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നഗരമാണ് മധ്യപ്രദേശിലെ ഇൻഡോറെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആഗോളതലത്തില്‍, മൊബൈല്‍ വര്‍ക്ക്‌ഫോഴ്‌സ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകാൻ പോവുകയാണ്. ഈ തൊഴില്‍ മേഖലയായിരിക്കും ഇനി രാജ്യത്തെ നയിക്കാൻ വലിയ പങ്ക് വഹിക്കുകയെന്നും ആ സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കാൻ ഈ ജി20 യോഗം വലിയ ചുവടുകളാണ് മുന്നോട്ട് വച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൈപുണ്യ വികസനത്തിന്റെ തുടര്‍ച്ചയാണ് ഭാവി തൊഴില്‍ മേഖലയുടെ വിജയ മന്ത്രം. ഈ സാധ്യത പ്രയോജനപ്പെടുത്താൻ ജി 20 രാജ്യങ്ങള്‍ ശ്രമിക്കണം. രാജ്യങ്ങള്‍ ആര്‍ജിച്ച നൈപുണ്യം ജി20 അംഗങ്ങള്‍ പരസ്പരം പങ്കുവയ്‌ക്കണം. കൊറോണ മഹാരിക്കാലത്ത ഇന്ത്യയുടെ തൊഴില്‍ നൈപുണ്യത്തിന് ലോകം സാക്ഷിയായി എന്നും പ്രധാനമന്ത്രി യോഗത്തില്‍ എടുത്ത് പറഞ്ഞു.