മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കിയ മമ്മൂട്ടിക്ക് അഭിനന്ദനങ്ങളുമായി നിരവധി ആളുകളാണ് രംഗത്തെത്തിയത്. അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ നെടുമ്പാശേരി ഗോള്‍ഫ് കോഴ്‌സില്‍ തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകന്‍ ഡീനു ഡെന്നിസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ബസൂക്കയുടെ ചിത്രീകരണത്തിലായിരുന്നു മമ്മൂട്ടി.
ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് മമ്മൂട്ടി സെറ്റിലെത്തിയത്. അവാര്‍ഡ് വിവരമറിഞ്ഞ് മാധ്യമങ്ങള്‍ അന്വേഷിക്കുന്നതായി നിര്‍മാതാവ് ആന്റോ ജോസഫിന്റെ വിളിയെത്തിയപ്പോള്‍ മമ്മൂട്ടി പറഞ്ഞു. ”പ്രിയപ്പെട്ടവരിലൊരാള്‍ വിടവാങ്ങിയ വേളയാണ്. ആഘോഷങ്ങളില്ല. അത് മാധ്യമങ്ങളെ അറിയിക്കണം”.വൈകാതെ സെറ്റില്‍ നിന്നു കൊച്ചിയിലെ വീട്ടിലേക്കു മടങ്ങി.
അവാർഡ് വിവരമറിഞ്ഞ് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി വസതിയിലെത്തിയിരുന്നു. ഒരേ കഥാപരിസരത്തിൽ ദ്വന്ദഭാവങ്ങളുള്ള 2 കഥാപാത്രങ്ങളെ നിയന്ത്രിത ശരീരഭാഷയിൽ മികവോടെ അവതരിപ്പിച്ചതു മമ്മൂട്ടിക്കു നേട്ടമായെന്നാണു ജൂറി വിലയിരുത്തിയത്. 1981-ല്‍ അഹിംസയിലൂടെയാണ് ആദ്യമായി മമ്മൂട്ടിയെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം തേടിയെത്തുന്നത്.