ന്യൂഡല്‍ഹി: ഇന്ത്യയില്‍ 16,500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് തായ്വാൻ ഇലക്‌ട്രോണിക് ചിപ്പ് നിര്‍മാണ കമ്പനിയായ ഫോക്‌സ്‌കോണ്‍. ‘സെമിക്കോണ്‍ ഇന്ത്യ 2023′ ലാണ് ഫോക്‌സ്‌കോണിന്റെ പ്രഖ്യാപനം. ആപ്പിള്‍ ഐഫോണുകള്‍ക്കായി ഏറ്റവും കൂടുതല്‍ ചിപ്പുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് ഫോക്‌സ്‌കോണ്‍. ഗുജറാത്തിലെ ഗാന്ധി നഗറിലെ മഹാത്മ മന്ദിറിലാ സെമിക്കോണ്‍ 2023 സംഘടിപ്പിച്ചത്.
അഞ്ച് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കേന്ദ്രസര്‍ക്കാറിന്റെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്‌കീമിന്റെ ഗുണഭോക്താവ് കൂടിയാണ് ഫോക്‌സ്‌കോണ്‍. രാജ്യത്ത് ഇലക്‌ട്രോണിക് ഉത്പാദന വര്‍ദ്ധനവും കയറ്റുമതിയും ലക്ഷ്യമിട്ട് കൊണ്ട് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്‌കീം.
ഐ ഫോണുകളുടെ കൂടുതല്‍ നിര്‍മ്മാണ യൂണിറ്റുകള്‍ ഇന്ത്യയില്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് നിലവില്‍ ആപ്പിള്‍. ഇതിന് പിന്നാലെയാണ് ഫോക്‌സ്‌കോണിന്റെ പ്രഖ്യാപനം. ഇലക്‌ട്രോണിക് ഘടകങ്ങള്‍ക്കായി 1650 കോടി രൂപ ചെലവഴിച്ച് നൂതന പ്ലാന്റ് തമിഴ്‌നാട്ടില്‍ സ്ഥാപിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.