IndiaLatest

ഇന്ത്യയുടെ കരുത്തനെ സ്വന്തമാക്കാന്‍ ഗള്‍ഫ് രാജ്യം

“Manju”

ന്യൂഡല്‍ഹി : ശത്രുവിന്റെ മണ്ണിലേക്ക് കൂട്ടത്തോടെ ഇടിച്ചു കയറി നാശനഷ്ടമുണ്ടാക്കാന്‍ പര്യാപ്തമാണ് യുദ്ധത്തില്‍ ടാങ്കുകള്‍. അതിര്‍ത്തിയില്‍ ശത്രു ഒളിപ്പിച്ചിട്ട മൈനുകള്‍ക്കും, കിടങ്ങുകള്‍ക്കും മുകളിലൂടെ പാതയൊരുക്കുക എന്ന കര്‍ത്തവ്യവും ഇവയ്ക്കുണ്ട്. അതിനാല്‍ തന്നെ ടാങ്കുകള്‍ ഏതൊരു സേനയുടെയും അവിഭാജ്യ ഘടകമാണ്. എന്നാല്‍ അടുത്തിടെയായി ഭീമന്‍ ടാങ്കുകളെക്കാളും ലൈറ്റ് ടാങ്കുകള്‍ക്കാണ് രാജ്യങ്ങള്‍ താത്പര്യം കാട്ടിയിരുന്നത്. വേഗത്തില്‍ മുന്നേറ്റം നടത്താനാവും എന്നതും, ഉയര്‍ന്ന പ്രദേശങ്ങളിലും മറ്റും വിമാനങ്ങളില്‍ ലിഫ്റ്റ് ചെയ്തിറക്കേണ്ടതിലെ സൗകര്യവുമാണ് ലൈറ്റ് ടാങ്കുകളെ പ്രിയങ്കരമാക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയുടെ ഹെവി ടാങ്കായ അര്‍ജുന്‍ എം കെ വണ്‍ എ വാങ്ങുന്നതിനായി താത്പര്യമറിയിച്ചിരിക്കുകയാണ് ഗള്‍ഫ് രാഷ്ട്രമായ ബഹ്റിന്‍. യുക്രെയിനില്‍ റഷ്യ നടത്തുന്ന അധിനിവേശമാണ് ഹെവി ടാങ്കിലേക്ക് ബഹറിന്റെ ശ്രദ്ധ തിരിച്ചിരിക്കുന്നത്.

യുക്രെയിനിലേക്ക് ഇരച്ച്‌ കയറിയ റഷ്യന്‍ ടാങ്കുകളില്‍ ചിലതിനെ ആന്റിടാങ്ക് മിസൈലുകള്‍ ഉപയോഗിച്ച്‌ തകര്‍ക്കാന്‍ യുക്രെയിന് കഴിഞ്ഞതാണ് ബഹ്റിനെ ഇന്ത്യന്‍ ടാങ്ക് വാങ്ങാന്‍ പ്രേരിപ്പിക്കുന്നത്. ശത്രുവിന്റെ ആക്രമണങ്ങള്‍ക്ക് മുന്നില്‍ പെട്ടെന്ന് മുട്ടുകുത്താത്തതാണ് ഹെവിവെയ്റ്റ് മെയിന്‍ ബാറ്റില്‍ ടാങ്കുകളുടെ ഗണത്തില്‍ പെടുന്ന അര്‍ജുന്‍ എം കെ വണ്‍ എ. ഇസ്രയേലുമായി ചേര്‍ന്ന് ഇന്ത്യ വികസിപ്പിച്ച ലേസര്‍ സംവിധാനവും അര്‍ജുനില്‍ ഉടന്‍ സ്ഥാപിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഇന്ത്യന്‍ നിര്‍മ്മിത ഗൈഡഡ് മിസൈല്‍ സംവിധാനവും ഇതില്‍ ഉപയോഗിക്കാനാവും. ടാങ്കിലെ പ്രധാന തോക്കില്‍ നിന്നും മിനിട്ടില്‍ ആറ് മുതല്‍ എട്ട് റൗണ്ട് വരെ വെടിയുതിര്‍ക്കാനാവും. റഷ്യയുടെ ടി 90 ടാങ്കുകളെക്കാളും കൃത്യത ഇന്ത്യന്‍ നിര്‍മ്മിത ടാങ്കുകള്‍ക്കാണെന്ന് ട്രയലുകളില്‍ തെളിയിച്ചിട്ടുമുണ്ട്. ശത്രു ടാങ്കുകളില്‍ നിന്നും ടാങ്ക് വേധ മിസൈലുകളില്‍ നിന്നും അര്‍ജുന്‍ ടാങ്കുകള്‍ കൂടുതല്‍ സുരക്ഷിതമാണ്. ഇതിന് പുറമേ മരുഭൂമികളില്‍ മികച്ച പ്രവര്‍ത്തന ക്ഷമതയുണ്ടെന്നതും അര്‍ജുനിലേക്ക് ശ്രദ്ധ തിരിക്കാന്‍ അറബ് രാജ്യത്തെ പ്രേരിപ്പിക്കുന്നു.

Related Articles

Back to top button