ബംഗളൂരു: ഇന്ത്യയുടെ ആദ്യത്തെ സൗര ദൗത്യമായ ആദിത്യ- എല്‍ വണ്‍ വിജയകരമായ യാത്ര തുടരുന്നു. ഞായറാഴ്ച പുലര്‍ച്ച 2.30ന് പേടകത്തിന്റെ മൂന്നാം ഘട്ട ഭ്രമണപഥമുയര്‍ത്തി. ഭൂമിയില്‍ നിന്ന് കുറഞ്ഞത് 296 കിലോമീറ്ററും, കൂടിയത് 71,767 കിലോമീറ്റര്‍ അകലത്തിലുള്ള ഭ്രമണപഥത്തിലൂടെയാണ് ആദിത്യ സഞ്ചരിക്കുന്നതെന്ന് ഐഎസ്‌ആര്‍ഒ വ്യക്തമാക്കി.
ബംഗളൂരുവിലെ ഐഎസ്‌ആര്‍ഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‍വര്‍ക്കില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ആദിത്യ നീങ്ങുന്നത്. മൊറീഷ്യസിലെയും പോര്‍ട്ട് ബ്ലെയറിലെയും ഐഎസ്‌ആര്‍ഒയുടെ ഗ്രൗണ്ട് സ്റ്റേഷനുകളും ഭ്രമണപഥ മാറ്റ പ്രക്രിയയില്‍ പങ്കാളികളായി.
രണ്ടു തവണ കൂടി ഭ്രമണപഥമുയര്‍ത്തിയശേഷം ഭൂമിക്കുചുറ്റുമുള്ള കറക്കം അവസാനിപ്പിച്ച് ആദിത്യ ഭൂമിക്കും സൂര്യനുമിടയിലെ ലഗ്റേഞ്ച് പോയന്റായ എല്‍ വണ്‍ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങും. സെപ്റ്റംബര്‍ 15നാണ് നാലാം ഭ്രമണപഥമുയര്‍ത്തല്‍ നിശ്ചയിച്ചിട്ടുള്ളത്. നേരത്തെ, സെപ്തംബര്‍ 5 ന് ഭൂമിയില്‍ നിന്ന് കുറഞ്ഞത് 282 കിലോമീറ്ററും , കൂടിയത് 40225 കിലോമീറ്റര്‍ ഭ്രമണപഥത്തിലെത്തി രണ്ടാം ഭൗമ തന്ത്രം വിജയകരമായി നടത്തിയിരുന്നു