IndiaLatest

ഒറ്റ വിസയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാം

“Manju”

കൊച്ചി: യു.എ.ഇ.യും സൗദി അറേബ്യയും ഉള്‍പ്പെടെ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഏകീകൃതവിസ വരുന്നു. മലയാളികള്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ശകര്‍ക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കുന്നതാണ് പുതിയ പദ്ധതി. ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍ എന്നിവയാണ് ഏകീകൃത വിസ പദ്ധതിയില്‍ വരുന്ന മറ്റു രാജ്യങ്ങള്‍.

പുതിയ വിസ നിലവില്‍ വരുന്നതോടെ ഇനി ട്രാന്‍സിറ്റ് വിസ വേണ്ട. അബുദാബിയില്‍ നടന്ന ഫ്യൂച്ചര്‍ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിലുണ്ടായ തീരുമാനം വൈകാതെ നടപ്പാകുമെന്നാണ് സൂചന. ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശി പൗരന്മാര്‍ക്കും വിദേശികള്‍ക്കും സ്വതന്ത്രമായി ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താം. രണ്ടോ അതിലധികമോ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്കാകും പദ്ധതി ഏറെ ഗുണം ചെയ്യുന്നത്.

വിവിധ ഗള്‍ഫ് രാജ്യങ്ങളിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും കുറഞ്ഞ തുകയിലുള്ള വിസയിലൂടെ ഒരൊറ്റ സന്ദര്‍ശനത്തില്‍ കണ്ട് മടങ്ങാന്‍ കഴിയുമെന്നതാണ് ആകര്‍ഷകമായ കാര്യം. നടപ്പാകുന്നത് യു.എ.ഇ., സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍രാജ്യങ്ങളില്‍.

മാതൃക യൂറോപ്യന്‍ ഷെങ്കന്‍ വിസ.

വിവിധ യൂറോപ്യന്‍രാജ്യങ്ങള്‍ ഒരൊറ്റ ഷെങ്കന്‍ വിസയിലൂടെ സന്ദര്‍ശിക്കാവുന്ന മാതൃകയിലാണ് ഗള്‍ഫ് രാജ്യങ്ങളും ഏകീകൃത വിസ സംവിധാനം കൊണ്ടുവരുന്നത്. ഇപ്പോള്‍ ഏകദേശം 8000 രൂപയ്ക്ക് യൂറോപ്യന്‍ ഷെങ്കന്‍ വിസ ലഭ്യമാണ്.

ഫ്രാന്‍സ്, ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ്, ഇറ്റലി, ഓസ്ട്രിയ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഷെങ്കന്‍വിസയിലൂടെ കൂടുതല്‍ മലയാളികള്‍ സഞ്ചരിക്കുന്നത്. ഇത്തരത്തില്‍ ഗള്‍ഫ് മേഖലയിലെ ആറുരാജ്യങ്ങള്‍ ഒറ്റവിസയിലൂടെ സഞ്ചരിക്കാവുന്ന പാക്കേജുകളാണ് പുതിയ വിസയുടെ സാധ്യതകളായി വിനോദസഞ്ചാര ഏജന്‍സികള്‍ കാണുന്നത്.

യൂറോപ്യന്‍മാതൃകയില്‍ വിവിധ രാജ്യങ്ങളിലൂടെ കരമാര്‍ഗമുള്ള സഞ്ചാരവും പുതിയ ഏകീകൃതവിസയുടെ സാധ്യതയാണ്. ഇപ്പോള്‍ ഇന്ത്യയില്‍നിന്ന് ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്ത് വിമാനമാര്‍ഗം എത്തിയശേഷം കുറഞ്ഞചെലവിലുള്ള റോഡ് മാര്‍ഗം മറ്റുരാജ്യങ്ങളിലെത്തുന്ന സഞ്ചാരരീതിയുണ്ട്. ഗള്‍ഫ് മേഖലയിലും ഇത്തരം സഞ്ചാരസാധ്യതകള്‍ വിപുലപ്പെടുത്തുന്നതാകും പുതിയ ഏകീകൃത വിസ സംവിധാനം.

Related Articles

Back to top button