ഇന്നലെയാണ് അപ്രതീക്ഷിതമായി പ്രളയ ജലം സിക്കിമില്‍ ഇരച്ചെത്തിയത്. വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളില്‍ പെട്ടെന്നുണ്ടായ മേഘവിസ്‌ഫോടനമാണ് വെള്ളപ്പൊക്കത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.
പ്രളയത്തിന് ശേഷം സിക്കിമിലെ ലൊനാക് തടാകത്തിലെ ജലത്തില്‍ 65 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇസ്രോ ഇതിന്റെ ഉപഗ്രഹചിത്രം പുറത്തുവിട്ടിരുന്നു. ഇത് കണ്ടതിന്റെ ഞെട്ടലിലാണ് ലോകം. എന്താണ് ഇതിന് പിന്നിലെ കാരണമെന്നത് എത്തിച്ചേര്‍ന്നത് നേപ്പാളിലാണ്. രാജ്യത്തെ നടുക്കിയ ഭൂകമ്ബം ഉണ്ടായത് ഇന്നലെയായിരുന്നു. ഇതിന് പിന്നാലെയാണ് സിക്കിമിനെ പ്രളയജലം കവര്‍ന്നതും.
വെള്ളപ്പൊക്കം പ്രദേശത്തെ വിഴുങ്ങുന്നതിന് മുൻപും ശേഷവുമുള്ള ഉപഗ്രഹ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഇസ്രോ. തടാകത്തിലെ ജലത്തിന്റെ അളവിലുണ്ടായ ഭീമാകാരമായ മാറ്റത്തെയാണ് ഈ ചിത്രങ്ങള്‍ അടയാളപ്പെടുത്തുന്നത്. തടാകത്തിലെ ജലത്തിന്റെ അളവില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
സെപ്റ്റംബര്‍ 17, സെപ്റ്റംബര്‍ 28, ഒക്ടോബര്‍ നാല് എന്നീ തീയതികളില്‍ എടുത്ത ഉപഗ്രഹ ചിത്രങ്ങളാണ് ഐഎസ്‌ആര്‍ഒ പുറത്തുവിട്ടത്. 17-ാം തീയതി എടുത്ത ചിത്രത്തില്‍ തടാകത്തില്‍ 162.7 ഹെക്ടര്‍ പ്രദേശത്തായിരുന്നു വെള്ളമുണ്ടായിരുന്നത്. 28-ന് എടുത്ത ചിത്രത്തില്‍ 167.4 ഹെക്ടറുമായിരുന്നു ജലത്തിന്റെ അളവ്. എന്നാല്‍ വെള്ളപ്പൊക്കത്തിന് ശേഷമുള്ള ചിത്രത്തില്‍ ലൊനാക് തടാകത്തില്‍ 60.3 ഹെക്ടര്‍ മാത്രമാണ് ജലമുള്ളത്. 105 ഹെക്ടര്‍ പ്രദേശമാണ് വറ്റി വരണ്ടത്.
നേപ്പാളിലുണ്ടായ ഭൂകമ്ബമാണോ ഇതിന് പിന്നിലെ കാരണമെന്ന സംശയം ശക്തമാകുകയാണ്. ഭൂകമ്ബത്തെ തുടര്‍ന്ന് ജലാശയത്തിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ ഇടിയുകയും ഈ ജലം താഴേക്ക് കുത്തിയൊലിച്ചതാകാമെന്നാണ് അനുമാനം. ജലകമ്മീഷൻ ഇത് സംബന്ധിച്ച് പഠനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. മിന്നല്‍ പ്രളയത്തില്‍ നിരവധി പേരാണ് കുടുങ്ങി കിടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്