ചെന്നൈ ; ഇൻഷുറൻസ് കമ്പനിയുടെ പട്ടികയിൽ ഉൾപ്പെടാത്ത ആശുപത്രിയിൽ ചികിത്സ നടത്തിയാലും മെഡിക്കൽ ഇൻഷുറൻസ് തുക നൽകണമെന്നു മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ചികിത്സയും ചെലവുകളും പരിശോധിച്ചു ശരിയാണെന്ന് ഉറപ്പാക്കിയ ശേഷം ചികിത്സച്ചെലവു നൽകണമെന്നു ജസ്റ്റിസുമാരായ എസ്.എം.സുബ്രഹ്മണ്യം, ലക്ഷ്മി നാരായണൻ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
പുതുക്കോട്ട ജില്ലാ കോടതിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായി വിരമിച്ച മണി സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ചികിത്സ നടത്തിയ ആശുപത്രി അംഗീകൃത നെറ്റ്‌വർക്കിൽ ഇല്ലാത്തതാണെന്നു ചൂണ്ടിക്കാട്ടി ഇൻഷുറൻസ് കമ്പനി ക്ലെയിം നിരസിച്ചതിന് എതിരെയാണു ഹർജി. ഇൻഷുറൻസ് തുക ആറാഴ്ചയ്ക്കകം നൽകാനും ഉത്തരവിലുണ്ട്.